യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ കിട്ടുന്ന അലവന്‍സും തനിക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ള ഡോക്ടറേറ്റിന് അടിസ്ഥാനമായി ചെയ്ത ഗവേഷണത്തിനായി വാങ്ങിയെന്ന് ആരോപിക്കുന്ന ഫെലോഷിപ്പ് തുകയും സംബന്ധിച്ച് തല്‍പരകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് കൃത്യമായ മറുപടിയുമായി ചിന്ത ജെറോം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫെലോഷിപ്പ് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് ചിന്ത യഥാര്‍ഥ വസ്തുതകള്‍ തുറന്നു പറഞ്ഞത്.
പി.ജി.ക്കും ബി.എഡിനുമൊക്കെ പഠിക്കുമ്പോള്‍ യു.ജി.സി.യുടെ ഗവേഷണ-അധ്യാപന യോഗ്യതാ പരീക്ഷയായ നെറ്റ് എഴുതിയിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും പി.എച്ച്.ഡി.യുടെ എന്‍ട്രന്‍സ് ജയിച്ചാണ് ഗവേഷണത്തിന് ചേര്‍ന്നതെന്നും എന്നാല്‍ ഗവേഷണം ആരംഭിക്കുന്ന നേരത്താണ് ജെ.ആര്‍.എഫ് എന്ന ഫെലോഷിപ്പോടെ നെറ്റ് പാസ്സാകുന്നതെന്നും ചിന്ത വ്യക്തമാക്കി. യുവജനകമ്മീഷന്‍ അധ്യക്ഷസ്ഥാനം ലഭിച്ചപ്പോള്‍ ജെ.ആര്‍.എഫ് വേണ്ടെന്ന് എഴുതി നല്‍കി. മാത്രമല്ല, പി.എച്ച.്ഡി. പാര്‍ട് ടൈം ആക്കുകയും ചെയ്തു. അതായത് താന്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് തുക വാങ്ങിയല്ല ഗവേഷണം പൂര്‍ത്തിയാക്കിയത്–ചിന്ത മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോൾ എനിക്കു പിഎച്ച്ഡി ലഭിച്ചെന്ന് അറിഞ്ഞപ്പോൾ ചിലർ ഞാൻ ജെആർഎഫ് തുക കൈപ്പറ്റിക്കൊണ്ടാണ് യുവജന കമ്മിഷൻ അധ്യക്ഷയായതെന്നും ഫുൾ ടൈം പിഎച്ച്ഡിയാണ് ചെയ്തതെന്നുമൊക്കെ ആരോപണമുന്നയിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് തീരുമാനിച്ചിരുന്നത്. എന്നെ വിളിച്ച സുഹൃത്തുക്കളോടൊക്കെ ഞാൻ കാര്യം പറഞ്ഞു. പിഎച്ച്ഡി പാർട് ടൈം ആക്കിയതിന്റെ രേഖകൾ അയച്ചുകൊടുത്തു- ചിന്ത വ്യക്തമാക്കി.