സുപ്രീംകോടതിയില്‍ പെഗാസസ് വിഷയത്തില്‍ വന്ന ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ ബഞ്ച് നേരിട്ട് കേട്ടുതുടങ്ങി. ഇന്നത്തെ പ്രാഥമിക വാദത്തിനു ശേഷം ഗൗരവമുള്ള പരാമര്‍ശങ്ങള്‍ ചീഫ് ജസ്റ്റിസില്‍ നിന്നും ഉണ്ടായി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമെങ്കില്‍ ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. സത്യം പുറത്തു വരേണ്ടതുണ്ട്, അത് വ്യത്യസ്‌തമാകുമെങ്കില്‍ പോലും. ആരായിരിക്കും ഉത്തരവാദിയെന്ന് ഇപ്പോള്‍ നമുക്കറിയില്ല–ജസ്‌റ്റിസ് എന്‍.വി.രമണ പറഞ്ഞു. ഹര്‍ജിയിലെ തുടര്‍വാദം ചൊവ്വാഴ്‌ചത്തേക്കു മാറ്റി.
ചീഫ് ജസ്റ്റിസ് ചില പ്രധാന ചോദ്യങ്ങള്‍ ഹര്‍ജിക്കാരോട് ഉയര്‍ത്തി.
എന്തുകൊണ്ട് ഹര്‍ജിക്കാര്‍ പെഗാസസ് സംബന്ധിച്ച് പ്രത്യേകം പരാതികള്‍ കൊടുത്തില്ല, കേസ് എടുത്ത് എഫ്.ഐ.ആര്‍. ഇട്ടില്ല ?
പെഗാസസിന്റെ ചോര്‍ത്തല്‍ ആരോപണം 2019 മുതല്‍ ഉയര്‍ന്നതാണ്. എന്തു കൊണ്ട് ഇപ്പോള്‍ മാത്രം പരാതി ഉന്നയിക്കുന്നു?
ഹര്‍ജിക്കാരിലൊരാളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലാണ് ഇതിന് മറുപടി നല്‍കിയത്. വ്യക്തികള്‍ക്ക് പെഗാസസിന്റെ സംവിധാനങ്ങളെപ്പറ്റി അറിവോ തെളിവോ ലഭിക്കില്ല. കാരണം സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് സോഫ്‌റ്റ് വെയര്‍ വില്‍ക്കുന്നത്. ഇസ്രായേല്‍ കമ്പനിയുടെ അറിയിപ്പു പ്രകാരം ഗവണ്‍മെന്റിന് മാത്രമേ പെഗാസസ് സേവനം വാങ്ങാന്‍ കഴിയുകയുള്ളൂ–കപില്‍ സിബല്‍ പറഞ്ഞു.
പെഗാസസ് നിരീക്ഷിച്ചിരുന്ന വ്യക്തികളുടെ വിവരങ്ങള്‍ 2019-ല്‍ പുറത്തു വന്നിട്ടില്ലായിരുന്നു എന്ന് സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ് മൊഴി നല്‍കി. ഇപ്പോള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് പേരുകള്‍ വെളിച്ചത്തു വന്നത്.
ജോണ്‍ബ്രിട്ടാസിനു വേണ്ടി ഹാജരായ മീനാക്ഷി അറോറ മുന്‍ ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക് സഭയില്‍ നടത്തിയ പ്രസ്‌താവന എടുത്തുകാട്ടി. അനധികൃതമായ ഒരു ഇടപെടലും പെഗാസസിന്റെ സംവിധാനം ഉപയോഗിച്ച് ഉണ്ടായിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.
പെഗാസസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ വന്നിരിക്കുന്നത് ഏഴ് ഹര്‍ജികളാണ്. എം.എല്‍.ശര്‍മ, ജോണ്‍ ബ്രിട്ടാസ് എം.പി., മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍..റാം, ശശികുമാര്‍, പരഞ്ചോയ് ഗുഹ താക്കുര്‍ത്ത, രൂപേഷ് കുമാര്‍ സിങ്, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, എസ്.എന്‍.എം. ആബ്ദി എന്നിവരുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പരിഗണിക്കുന്നത്.