ഡെല്‍ഹി കണ്ടോണ്‍മെന്റ് പ്രദേശത്തെ നംഗല്‍ ഗ്രാമം ദളിതരും അധസ്ഥിതരും നഗരത്തിന്റെ പൊലിമ ചവച്ചു തുപ്പുന്ന സാധാരണ മനുഷ്യരും ജീവിതം നയിക്കുന്ന പ്രദേശമാണ്. ഇവിടുത്തെ ശ്‌മശാനത്തില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന ക്രൂരത രാജ്യത്തിനു തന്നെ നാണക്കേടാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കഴിഞ്ഞ വര്‍ഷം സപ്‌തംബറില്‍ നടന്ന കൂട്ടമനഭംഗവും അതിനിരയായ പെണ്‍കുട്ടിയുടെ മൃതശരീരം പൊലീസും ജില്ലാ ഭരണകൂടവും ഒത്താശ ചെയ്‌ത് ബലാല്‍ക്കാരേണ ദഹിപ്പിച്ചുകളയുകയും ചെയ്‌ത സംഭവം പോലെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന അനുഭവമാണ് നംഗലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഒന്‍പത് വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ഇവിടെ വേട്ടയാടപ്പെട്ടത്. നംഗൽ ഗ്രാമത്തിലെ ശ്മശാനത്തിനു മുൻപിലായി വാടകയ്ക്കു താമസിക്കുന്ന മോഹൻ ലാൽ – സുനിത ദേവി എന്നിവരുടെ മകളാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ അനുവാദത്തിന് പോലം കാത്തു നില്‍ക്കാതെ ഒരു പുരോഹിതനും കൂട്ടാളികളും ചേര്‍ന്ന് ആ ബാലികയുടെ ശരീരം കത്തിച്ചു കളയുകയും ചെയ്‌തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ ദഹിപ്പിച്ചതിനാൽ തെളിവുകള്‍ കണ്ടെത്തുക എളുപ്പമാകില്ല.
സംഭവത്തെക്കുറിച്ച് ലോകം അറിഞ്ഞു വരുന്നതേയുള്ളൂ. മാതാപിതാക്കള്‍ ഈ സംഭവം വിവരിക്കുന്നത് ഇപ്രകാരമാണ് :
കുട്ടിയുടെ പിതാവ് പച്ചക്കറി വാങ്ങാൻ പോയപ്പോഴാണ് മകളെ ശ്മശാനത്തിനു സമീപം ഇറക്കിവിട്ടത്. താനും വീട്ടിലേക്കു മടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ വിളിക്കുന്നുവെന്നു പറഞ്ഞ് ഒരാൾ വന്നു. ശ്മശാനത്തിലെത്തിയപ്പോൾ മകൾ മരിച്ചു പോയെന്നു അറിയിച്ചു. വൈദ്യുതാഘാതമേറ്റാണ് മരണമെന്നും പറഞ്ഞു. എന്താണ് തെളിവെന്ന് അവരോടു ചോദിച്ചു. പക്ഷേ, മറുപടി തന്നില്ല.
അവളുടെ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നു. തൊലി ഉരഞ്ഞിരുന്നു. ചുണ്ടുകൾ നീല നിറത്തിലും നാക്ക് കറുത്ത നിറത്തിലുമായിരുന്നു.
പൊലീസിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പുരോഹിതൻ സമ്മതിച്ചില്ല. തന്റെ കൈവശം ഫോൺ ഇല്ലാത്തതിനാൽ ഗ്രാമത്തിലെത്തി വേണം വിളിക്കാൻ. നടക്കാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂ. അയാൾ ശ്മശാനത്തിന്റെ ഗേറ്റ് പൂട്ടി.
സംസ്കാരത്തിന്റെ തിടുക്കം കണ്ടപ്പോൾ മകൾ ബലാത്സംഗത്തിന് ഇരയായതായി സംശയിച്ചു. സാധാരണ ഗതിയിൽ പുരോഹിതൻ മരിച്ചവരെ സംസ്കരിക്കുന്നതിന് രേഖകൾ ചോദിക്കുന്നതാണ്. പക്ഷേ, മകളുടെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. പൊലീസിനെ വിളിക്കേണ്ടെന്നും അവർ ഇടപെട്ടാൽ കാര്യങ്ങൾ നീണ്ടുപോകുമെന്നും പറഞ്ഞു. പുരോഹിതൻ ഉൾപ്പെടെ നാലുപേരാണ് അവിടെ ഉണ്ടായിരുന്നത്.
ഒരാൾ സ്കൂട്ടിയിൽ പോയി പിതാവിനെ വിളിച്ചുകൊണ്ടുവന്നു. എന്നാൽ മകളെ ദഹിപ്പിക്കുന്നതിന് രേഖയിൽ ഒപ്പിടാൻ വിസമ്മതിച്ചു. പിതാവ് എത്തിയപ്പോഴേക്കും മകളുടെ സംസ്കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ജനങ്ങളെത്തി ഗേറ്റ് തല്ലിത്തുറന്നു. വെള്ളം ഒഴിച്ച് തീകെടുത്തി. ബലാത്സംഗം എന്ന സംശയം നിലനിൽക്കുന്നതിനാൽ പൊലീസിനെ വിളിക്കുകയും ചെയ്തു.’ – പെണ്‍കുട്ടിയുടെ അമ്മ മനോരമ ന്യൂസിന്റെ ലേഖകനോട് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്. താൻ പണം എടുത്തുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ വച്ച് മർദനം ഏൽക്കേണ്ടി വന്നെന്ന് പിതാവും പരാതിപ്പെട്ടു. വൈദ്യുതാഘാതമേറ്റെങ്കിൽ താൻ മകളെയും കൊണ്ട് ആശുപത്രിയിൽ പോയേനെ. എന്തിനാണ് അവളെ ദഹിപ്പിച്ചതെന്ന് പുരോഹിതനോടു ചോദിച്ചു. എന്നാൽ അടുത്ത ദിവസമെത്തി മകളുടെ ചിതാഭസ്മം എടുത്തുകൊണ്ടുപോകാനാണ് പുരോഹിതൻ മറുപടി പറഞ്ഞത്–ബാലികയുടെ പിതാവ് പറയുന്നു.