സി.പി.എമ്മിന്റെ 23-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകാന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ടിയുടെ ഗര്‍ഭഗൃഹമായ പിണറായി ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയെ കേന്ദ്രകമ്മിറ്റി യോഗം തിരഞ്ഞെടുത്തു. കണ്ണൂര്‍ നഗരത്തിലായിരിക്കും പാര്‍ടി കോണ്‍ഗ്രസിന് വേദിയാകുക എന്നും തീരുമാനിച്ചു. ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് കേരളത്തിലേക്കും എത്തുന്നത്. ഇതിനു മുമ്പ് 2012-ല്‍ കോഴിക്കോട്ടായിരുന്നു സമ്മേളനം നടത്തിയിരുന്നത്. 22-ാം കോണ്‍ഗ്രസ് നടന്നത് തെലങ്കാന സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദിലായിരുന്നു.
ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്കെത്തുമ്പോള്‍ രണ്ട് സമ്മേളന കാലയളവില്‍ സി.പി.എം. കേരളത്തില്‍ മാത്രമായി ഭരണത്തില്‍ ചുരുങ്ങി എന്നത് പാര്‍ടിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി തന്നെയായി ചര്‍ച്ച ചെയ്യപ്പെടും. ത്രിപുരയില്‍ ഭരണം നഷ്ടമായതും 284 നിയമസഭാ സീറ്റുള്ള ബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാവാതെ പോയതും തീര്‍ച്ചയായും രണ്ട് അഖിലേന്ത്യാ സമ്മേളനക്കാലത്തിനിടയില്‍ സി.പി.എമ്മിന്റെ സംഘടനാപരമായ ദൗര്‍ബല്യം സൂചിപ്പിക്കുന്ന പ്രധാന സംഭവവികാസങ്ങളാണ്. കൊവിഡ് കാലത്ത് പോലും കൃത്യമായി സമ്മേളനം നടത്തി സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രകമ്മിറ്റി തീരുമാനം. താഴെത്തട്ടിലുള്ള സമ്മേളനങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ച് കൃത്യതയോടെ നടത്താന്‍ പാര്‍ടി തീരുമാനിച്ചിട്ടുണ്ട്.