അബ്കാരി കേസിൽ റിമാൻഡിലായകാസർഗോഡ് സ്വദേശി മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. എക്സൈസിന്റെ മർദനമേറ്റതാണു മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
കഴിഞ്ഞ മാസം 19നാണ് ഓട്ടോറിക്ഷയിൽ ചാരായം കടത്തുന്നതിനിടെ കരുണാകരനെ ബദിയടുക്ക എക്സൈസ് റെയ്ഞ്ച് സംഘം പിടികൂടി റിമാൻഡിലാക്കിയത്.

ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ 22ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീടു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് വിഭ്രാന്തി കാട്ടിയതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം.എന്നാൽ ശരീരത്തിൽ പരുക്കുകളുമായാണ് എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. രണ്ട് ദിവസം വെന്റിലേറ്ററിൽ കിടന്ന കരുണാകരൻ തിങ്കളാഴ്ച രാത്രി മരിച്ചു.













