ഇറക്കുമതി ചെയ്ത കാറിന് പ്രവേശന നികുതി അടയ്ക്കാതിരുന്ന വിഷയത്തില്‍ നടന്‍ വിജയ്-ക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ ശക്തമായ പരാമര്‍ശങ്ങള്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ച നികുതി അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഒരു ലക്ഷം രൂപയാണ് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. പണം അടയ്ക്കാമെന്നും പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ തുടര്‍വാദം ആഗസ്റ്റ് 31-ന് നടത്തും.
ബ്രിട്ടനിൽ നിന്നെത്തിച്ച 5 കോടി രൂപയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന് 5 കോടി രൂപ ഇറക്കുമതിച്ചുങ്കം അടച്ചതിനാൽ എൻട്രി ടാക്സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു 2012ൽ വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിജയ്‌ക്കെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. വിജയ്‌യെപ്പോലെയുള്ള പ്രശസ്തനായ നടൻ കൃത്യമായി നികുതി അടയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും ഹീറോ ആണെന്നു ജനം കരുതുന്നുണ്ടെന്നും കോടതി അഭ്പ്രായപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു . തുക രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നു നിർദേശിച്ചു.
ഹർജിയിൽ വിജയ് തന്റെ ജോലി എന്താണെന്നു ചേർക്കാതിരുന്നതും കോടതിയെ ചൊടിപ്പിച്ചു. അഭിഭാഷകൻ അറിയിച്ചപ്പോഴാണു നടന്റെ അപേക്ഷയാണ് എന്നറിഞ്ഞതെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പറഞ്ഞിരുന്നു.
പണം അടയ്ക്കാൻ ഒരു മടിയും ഇല്ലെന്നും എന്നാൽ പരാമർശങ്ങൾ നീക്കണമെന്നും ആണ് വിജയ് ആവശ്യപ്പെട്ടത്.