രണ്ടാമത്തെ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുമെന്ന് രാജ്യമാകെ പ്രതീക്ഷിച്ചിരുന്നെങ്കിലും മേരി കോമിന് ദൗര്‍ഭാഗ്യം. ഫ്‌ളൈവെയിറ്റ് പ്രീക്വാര്‍ട്ടറില്‍ അവര്‍ കൊളംബിയയുടെ ഇന്‍ഗ്രിത് വലന്‍സിയയോട് തോറ്റു പുറത്തായി. വിധികര്‍ത്താക്കളില്‍ രണ്ടുപേര്‍ ഇന്‍ഗ്രിതിനും രണ്ടു പേര്‍ മേരികോമിനും അനുകൂലമായി വിധിച്ചിരുന്നെങ്കിലും ആദ്യ റൗണ്ടിലെ 4-1 എന്ന നിലയില്‍ ഇന്‍ഗ്രിത് നേടിയ ലീഡ് ആണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്. റിയോ ഒളിമ്പിക്‌സില്‍ ഈ വിഭാഗത്തില്‍ വെങ്കല മെഡല്‍ ജേതാവാണ് ഇന്‍ഗ്രിത്.
ഫലം തനിക്ക് ഷോക്കായി മാറിയെന്ന് മേരി കോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍ഗ്രിത് വിജയിയായി പ്രഖ്യാപിച്ച കാര്യം അറിയാതെ ബോക്‌സിനകത്തു വെച്ചു മേരി കോം താനാണ് വിജയി എന്നുറച്ച് കൈ ഉയര്‍ത്തുക പോലും ചെയ്‌തിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിധി തനിക്ക് എതിരായപ്പോള്‍ അവര്‍ കണ്ണീരണിഞ്ഞു. എങ്കിലും വിജയിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ശേഷമാണ് റിങ് വിട്ടത്.
താന്‍ തളിര്‍ന്നിട്ടില്ലെന്നും 40-ാം വയസ്സുവരെ താന്‍ കളിക്കുമെന്നും ഇപ്പോള്‍ 38 വയസ്സായ മേരി കോം പ്രതികരിച്ചു. ബോക്സിങ് ലോക ചാംപ്യൻഷിപ്പിൽ ആറു സ്വർണം സഹിതം എട്ടു മെഡലുകൾ നേടി ഇതിഹാസമായി വളർന്ന താരമാണ് മേരി കോം. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിട്ടുണ്ട്.
ഒളിംപിക്സിലെ മെഡൽ നേട്ടം 2012ലെ ലണ്ടൻ ഒളിംപിക്സിൽ നേടിയ വെങ്കലം മാത്രമാണെന്ന നിരാശ മായ്ക്കാൻ സ്വർണം തന്നെ ലക്ഷ്യമിട്ടാണ് മേരി ടോക്കിയോയിലെത്തിയത്. പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ, രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരങ്ങൾ നേടിയ ഈ തറ വനിതയെ കുറിച്ച് മേരി കോം എന്ന പേരിൽ “ബയോ പിക്” വിഭാഗത്തിലുള്ള സിനിമയും ഇറങ്ങിയിട്ടുണ്ട്.