കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്ക് 5600 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാന സർക്കാർ. വ്യാപാരികളുടെ രണ്ടുലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ അടയ്ക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഇളവ് നൽകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തവർക്ക് 2022 ജൂലായ് വരെ മൊറട്ടോറിയം.
.കെ എഫ് സി വായ്പയുടെ പലിശ 9.5-ഇൽ നിന്ന് എട്ടും ഉയർന്ന പലിശ 12 ൽ നിന്ന് 10.5 ശതമാനമായും കുറച്ചു. കൊവിഡ് പ്രതിരോധ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനംവരെ വായ്പ നൽകുന്ന പദ്ധതി കൊണ്ടുവരും.
സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലായ് മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കി.