സത്യത്തിനു നേരെ സധൈര്യം തുറന്നു പിടിച്ച ആ ക്യാമറക്കണ്ണുകളുടെ ഉടമസ്ഥന് താന്‍ മാധ്യമപ്രവര്‍ത്തനം പഠിച്ച പ്രശസ്‌ത കലാലയഭൂമിയില്‍ തന്നെ അന്ത്യവിശ്രമം…കാണ്ടഹാറില്‍ യുദ്ധമേഖലയില്‍ ധീരമായി പ്രവര്‍ത്തിക്കുന്നതിനിടെ താലിബാന്റെ വെടിയേറ്റ് വിടപറഞ്ഞ ലോക പ്രശസ്‌ത ഫോട്ടാജേര്‍ണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖിയുടെ ഭൗതിക ശരീരം ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ശ്‌മശാനത്തില്‍ ഇന്ന് രാത്രിയോടെ സംസ്‌കരിക്കും. മൃതദേഹം കാബൂളില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡെല്‍ഹിയിലെത്തിച്ചു. രാത്രി എട്ട് മണിയോടെ ജാമിയ നഗറിലെ വീട്ടിലെത്തിക്കും. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പത്തു മണിയോടെ ജാമിയയുടെ മണ്ണില്‍ തന്നെ ഡാനിഷിന് അന്ത്യനിദ്ര.
ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മൃതദേഹങ്ങളാണ് സാധാരണയായി ഈ ശ്മശാനത്തില്‍ സംസ്‌കരിക്കാറ്. എന്നാല്‍ സിദ്ദിഖിയ്ക്കു വേണ്ടി ഈ പതിവിന് മാറ്റം കൊണ്ടുവരികയാണെന്ന് ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു.
റോയിട്ടേഴ്‌സിനു വേണ്ടി ജോലി ചെയ്തിരുന്ന സിദ്ദിഖി, ജാമിയ മിലിയയിലെ പൂര്‍വവിദ്യാര്‍ത്ഥി ആയിരുന്നു. സിദ്ദിഖിയുടെ മൃതദേഹം ജാമിയ ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന സര്‍വകലാശാല അംഗീകരിക്കുകയായിരുന്നു. സിദ്ദിഖിയുടേ പിതാവ് മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ജാമിയയിലെ പ്രൊഫസര്‍ ആയിരുന്നു.