ജൂലായ് 11-ന് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88,130 കൊവിഡ് കേസുകളാണ്. ഇത് മൂന്നാം തരംഗത്തിന്റെ തുടക്കമായി വിദഗ്ധര്‍ കാണുന്നു. മഹാരാഷ്ട്രയിലെ കൊലാപൂര്‍ ജില്ലയില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്ന ജില്ലയായിട്ടും അവിടെയാണ് ഏറ്റവും അധികം പുതിയ കേസുകള്‍ ഉണ്ടായിരിക്കുന്നതെന്നത് മൂന്നാം തരംഗ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറയുന്നു.
കോവിഡ് നേരത്തെ രണ്ടാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ 25,000 വരെ ഉയര്‍ന്നിരുന്ന ഡെല്‍ഹിയില്‍ ഇപ്പോള്‍ ജൂലായ് ഒന്നു മുതല്‍ 11 വരെയുള്ള പത്ത് ദിവസത്തിനിടയില്‍ വെറും 870 കേസുകള്‍ മാത്രമേ ഉണ്ടായുള്ളൂ.
കേരളത്തിന് ആശങ്കയുടെ നാളുകളാണ് മുന്നിലുള്ളത്. കാരണം മഹാരാഷ്ട്രയുടെതു പോലെ കേസുകളുടെ എണ്ണത്തില്‍ വന്‍ ഉയര്‍ച്ചയാണ് കേരളത്തില്‍. ജുലായിലെ പത്ത് ദിവസത്തിനിടയില്‍ ഒരു ലക്ഷത്തി ഇരുപത്തൊന്‍പതിനായിരം കേസുകളാണ് കേരളത്തിലുണ്ടായത്.
മൂന്നാം തരംഗത്തിലേക്ക് കേരളം കടക്കുകയാണോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യം മുന്നില്‍ വരികയാണ്. കര്‍ക്കശ നിയന്ത്രണവും പഴുതടച്ച വ്യാപക വാക്‌സിനേഷനും ഇല്ലെങ്കില്‍ ഉറപ്പായും കേരളത്തിലെ സ്ഥിതി പിടിച്ചാല്‍ കിട്ടാത്ത രീതിയിലേക്ക് വളരും. കാരണം മഹാരാഷ്ട്രിയില്‍ സംഭവിച്ചത് രണ്ടുകാര്യമാണെന്ന് ഡോ. ജോഷി പറയുന്നുണ്ട്–കൊവിഡ് പെരുമാറ്റത്തില്‍ ഉണ്ടായ വ്യാപകമായ ലംഘനവും വളരെ സാവകാശത്തിലുള്ള വാക്‌സിന്‍ വിതരണവും. ഇതേ സാഹചര്യം കേരളത്തില്‍ ഉണ്ടെന്നാണ് അടിസ്ഥാന തല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനം വലിയ കൂട്ടായ്മകള്‍ ഒഴിവാക്കുക എന്നതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ടൂറിസം, തീര്‍ഥ യാത്രകള്‍ നിയന്ത്രിക്കണമെന്ന് ഐ.എം.എ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.