തലശ്ശേരിയില്‍ സ്ഥിരതാമസക്കാരായ സേലം സ്വദേശികളായ തമിഴ് ദമ്പതിമാര്‍ ജൂണ്‍ 19-ന് പഴനി കോവില്‍ സന്ദര്‍ശിക്കാനായി പോയപ്പോള്‍ ഭര്‍ത്താവ് നോക്കി നില്‍ക്കെ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയതു എന്ന കേസിലെ ഇതുവരെ പറയപ്പെട്ട കഥ പൊളിയുകയാണെന്നാണ് അവസാന സൂചന. ബ്ലാക്ക്മെയിലിങ്ങിന് ദമ്പതിമാര്‍ക്കെതിരെ പഴനി പോലീസ് കേസെടുത്തിരിക്കുകയാണ് എന്നതാണ് ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്ത.
ഭര്‍ത്താവ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്ന കഥ ആരെയും ഞെട്ടിക്കുന്ന ഗുണ്ടായിസത്തിന്റെയും ക്രൂരമായ പീഢനത്തിന്റെതുമായിരുന്നു. ജൂണ്‍ 20-ന് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ ഭര്‍്ത്താവ് നില്ക്കവേ റോഡിനരികില്‍ കാത്തു നില്‍ക്കുകയായിരുന്നു ഭാര്യയെ മൂന്നു പേര് ചേര്‍ന്ന് ബലമായി കടത്തിക്കൊണ്ടുപോയി അടുത്തുള്ള ലോഡ്ജില്‍ രാത്രി മുഴുവന്‍ കൂട്ടമായി പീഡിപ്പിച്ചു. തടയാന്‍ പോയ ഭര്‍ത്താവിനെ ഗുണ്ടാസംഘം തല്ലിപ്പുറത്താക്കി. ജൂണ്‍ 24-ന് ഭാര്യയെ അവശനിലയില്‍ ഉദുമല്പേട്ട് പൊലീസ് സ്റ്റേഷന് പരിസരത്ത് കണ്ടെത്തുകയായിരുന്നു. പഴനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് പോയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. തിരിച്ച് തലശ്ശേരിയില്‍ വ്ന്ന് ആരോടും പറയാതെ പല ദിവസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ പീഡനത്താലും മുറിവുകളാലും അവശയായ സ്ത്രീയുടെ നില വഷളായതിനാല്‍ ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഭര്‍ത്താവിന്റെയും ഭാര്യയുടെയും മൊഴികള്‍ രേഖപ്പെടുത്തി. കേരള ഡി.ജി.പി. തമിഴ്നാട് ഡി.ജി.പി.ക്ക് കത്തെഴുതി. തുടര്‍ന്ന് പഴനിയില്‍ നിന്നും ഡിണ്ടിഗല്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം തലശ്ശേരിയിലെത്തി സ്ത്രീയുടെ മൊഴിയെടുത്തു. അതോടെയാണ് കഥയിലെ വൈരുദ്ധ്യങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. പഴനിയിലെ ആരോപണവിധേയമായ ലോഡ്ജില്‍ അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് പഴനി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലും ഇത്തരം ഒരു തട്ടിക്കൊണ്ടുപോകലോ അക്രമമോ കാണാന്‍ കഴിഞ്ഞില്ല. ഈ സംശയം ദമ്പതിമാരെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ പ്രബലമായി.
ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം ത്ട്ടാനുള്ള ശ്രമം നടന്നു എന്നാണ് തമിഴ്നാട് പൊലീസ് ഇപ്പോള്‍ പറയുന്നത്. ഭര്‍ത്താവ് മദ്യപിച്ച് ലോഡ്ജിലെത്തി ബഹളം വെച്ചിരുന്നു എ്ന്നും രാത്രിയില്‍ ഇറങ്ങിപ്പോയ ശേഷം മറ്റൊരു ദിവസം വന്ന് ആധാര്‍കാര്‍ഡ് വാങ്ങി തിരിച്ചുപോകുകയായിരുന്നു എന്നും ലോഡ്ജ ഉടമ മൊഴി നല്‍കിയിട്ടുണ്ട്. ലോഡ്ജ് ഉടമയോട് ഭര്‍ത്താവ് പണം ചോദിക്കുകയും ചെയ്തിരുന്നുവത്രേ. അമ്മയും മകനും എന്ന് പറഞ്ഞാണ് മുറിയെടുത്തത് എന്ന വിവരവും ലോഡ്ജുടമ നല്‍കിയതോടെ സംഭവത്തില്‍ ഭര്‍ത്താവ് നല്കിയ മൊഴി ശരിയല്ലെന്ന നിഗമനത്തിലാണ് പഴനി പൊലീസ് എത്തിയിരിക്കുന്നത്. “പീഡനക്കേസ് വരുന്നുണ്ടെന്നും പണം കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും” ആവശ്യപ്പെട്ട് ലോഡ്ജ് ഉടമക്ക് മാഹിയിൽ നിന്ന് ഫോൺ കോൾ ചെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഈ വിളിക്ക് പിന്നിലെ ആളെ കണ്ടെത്താൻ നീക്കം ആരംഭിച്ചു.
കഴിഞ്ഞ മാസം 19 ന് അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാർ പഴനിയിൽ മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഇരുവരും മദ്യപിച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ടു. പിന്നീട് സ്ത്രീ ഇറങ്ങിപ്പോയതിന് പിന്നാലെ യുവാവും ഇറങ്ങിപ്പോയി. കഴിഞ്ഞ 25ന് ഇവർ തിരിച്ചെത്തി ആധാർ കാർഡ് വാങ്ങി പോരുകയായിരുന്നു. ബ്ലാക്ക് മെയിൽ നടത്തി പണം തട്ടാനുള്ള ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് തമിഴ്നാട് പൊലീസ്. ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും മദ്യപിച്ച് ലോഡ്ജിൽ ബഹളം വച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം പഴനി പൊലീസ് കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്ന് മടങ്ങി. പീഡന ആരോപണമുന്നയിച്ച സ്ത്രീയെയും കൂടെ താമസിക്കുന്നയാളെയും തെളിവെടുപ്പിനായി പഴനിയിലേക്ക് വിളിച്ചു വരുത്തും.