നിയമസഭാ തിരഞ്ഞെടുപ്പു സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കുറ്റിയാടി മണ്ഡലത്തില്‍ സി.പി.എമ്മിലുണ്ടായ കലാപത്തിന്റെ ഇരകളായി വീണ്ടും കൂടുതല്‍ പേരെ സി.പി.എം. ശിക്ഷിക്കുന്നു.
നേരത്തെ ഇവിടുത്തെ എം.എല്‍.എ. കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാസെക്രട്ടറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും കുന്നുമ്മല്‍ ഏരിയാകമ്മിറ്റിയിലെ മൂന്നുപേര്‍ക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്‌തതിനു ശേഷവും ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റികളിലേക്കും നടപടിയുമായി സി.പി.എം. വന്നിരിക്കയാണ്.
നേരത്തെ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ട ശേഷം ഇവിടെ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ നാല് പേരെയാണ് പുറത്താക്കിയിരിക്കുന്നത്. മൂന്ന് പേരെ ഒരു വര്‍ഷത്തേക്കും രണ്ട് പേരെ ആറ് മാസത്തേക്കും സസ്‌പെന്റ് ചെയ്തു. വളയം ലോക്കല്‍ കമ്മറ്റിയില്‍ രണ്ട് പേരെ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. മറ്റുള്ളവരെ താക്കീത് ചെയ്തിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്. ഇതില്‍ വലിയ പ്രതിഷേധമുയര്‍ന്നുവന്നിരുന്നു. കുഞ്ഞഹമദ് കുട്ടിയെ തന്നെ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു നൂറു കണക്കിന് പാർട്ടി അനുഭാവികളും പ്രവർത്തകരും പ്രകടനം നടത്തി. പിതോടെ സിപിഎം നേതൃത്വം വഴങ്ങേണ്ടി വന്നു.
സീറ്റ് കേരളം കോൺഗ്രസ് വേണ്ടെന്നു വെച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് സിപിഎം സീറ്റ് ഏറ്റെടുത്തു , കുഞ്ഞഹമ്മദ് കുട്ടിയെ തന്നെ മത്സരിപ്പിക്കുകയും ചെയ്തു. നേരത്തെ യുഡിഫ് ജയിച്ച സീറ്റ് ഇത്തവണ സിപിഎം പിടിച്ചു. എന്നാൽ വോട്ട് ഗണ്യമായി കുറഞ്ഞതായി സിപിഎം വിലയിരുത്തി.