• Home
  • kerala
  • ക്രമിനല്‍ കേസ്‌ പിന്‍വലിക്കുന്നത്‌ ഭരണഘടനാവിരുദ്ധം…ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ഇന്നത്തെ നിശിതമായ നിരീക്ഷണങ്ങൾ…

ക്രമിനല്‍ കേസ്‌ പിന്‍വലിക്കുന്നത്‌ ഭരണഘടനാവിരുദ്ധം…ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ഇന്നത്തെ നിശിതമായ നിരീക്ഷണങ്ങൾ…

അവകാശങ്ങളും സംരക്ഷണവും ക്രിമിനല്‍ നിയമത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വാതിലുകളല്ല. അത്‌ പൗരന്‍മാരെ വഞ്ചിക്കലാണ്‌. ഭരണഘടനയുടെ 194-ാം വകുപ്പിനെ ദുര്‍വ്യാഖ്യാനിക്കുന്ന ഹര്‍ജിയാണിത്‌. ക്രിമിനല്‍ കേസ്‌ പിന്‍വലിക്കാന്‍ ശ്രമിക്കുന്നത്‌ ഭരണഘടനയക്ക്‌ തന്നെ വിരുദ്ധമാണ്‌–ഇന്ന്‌ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിന്‌ കനത്ത പ്രഹരം ഏല്‍പിച്ചുകൊണ്ട്‌ ജസ്‌ററിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ നടത്തിയ പരമര്‍ശങ്ങളാണിത്‌. നിയമസഭാ കയ്യാങ്കളിക്കേസ്‌ പിന്‍വലിക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധിക്ക്‌ അടിവരയിടുകയായിരുന്നു സുപ്രീംകോടതി.
പൊതുമുതല്‍ നശിപ്പിക്കുന്നത്‌ നിയമസഭയിലെ അഭിപ്രായപ്രകടന സ്വാതന്ത്ര്യവുമായി തുലനമേ അര്‍ഹിക്കുന്നില്ല. ഇത്തരം അക്രമങ്ങള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമേയല്ല. ഈ കേസ്‌ പിന്‍വലിച്ചാല്‍ അത്‌ നിയമസഭാ സാമാജികരെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന്‌ തുല്യമായിരിക്കും. അത്‌ ന്യായാനുസൃതമായ, സ്വാഭാവികമായ നീതിനിര്‍വ്വഹണത്തിലെ ഇടപെടലായിത്തീരും–ജസ്റ്റിസുമാരായ ചന്ദ്രചൂഢും എം.ആര്‍.ഷായും നിരീക്ഷിച്ചു. നിരവധി വാക്കാലുള്ള പരാമര്‍ശങ്ങളും കേരള സര്‍ക്കാരിനെതിരെ കോടതിയില്‍ നിന്നും ഉണ്ടായി.

നിയമസഭയിലെ പെരുമാറ്റത്തിന്‌ അംഗങ്ങള്‍ക്ക്‌ ഭരണഘടനയിലെ 112-ാം വകുപ്പനുസരിച്ച്‌ നിയമപരമായ സംരക്ഷണമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്‌ജിത്‌ കുമാറിന്റെ പ്രധാന വാദം. സ്‌പീക്കര്‍ക്കു മാത്രമേ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ളൂ എന്നതാണ്‌ ഈ വകുപ്പില്‍ പറയുന്ന കാര്യം.
ഇത്‌ സുപ്രീംകോടതി പൊളിച്ചടുക്കുകയാണുണ്ടായത്‌. കഴിഞ്ഞ തവണത്തെ വാദത്തിന്റെ സമയത്ത്‌ ജസ്റ്റീസ്‌ ചന്ദ്രചൂഢ്‌ ഒരു സാങ്കല്‍പികമായ ചോദ്യം ചോദിച്ച്‌ ഈ വാദത്തിന്റെ മുന ഒടിക്കുകയും ചെയ്‌തിരുന്നു-നിയമസഭയില്‍ ഒരംഗം തോക്കെടുത്ത്‌ ഒരാളെ വെടിവെച്ചാല്‍ ക്രിമിനല്‍ നിയമനടപടിയില്‍ നിന്നും അദ്ദേഹത്തിന്‌ സംരക്ഷണം അവകാശപ്പെടാനാവുമോ എന്നായിരുന്നു ജസ്‌റ്റിസ്‌ ചന്ദ്രചൂഢിന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

ക്രമിനല്‍ കേസ്‌ പിന്‍വലിക്കുന്നത്‌ ഭരണഘടനാവിരുദ്ധം...ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ഇന്നത്തെ നിശിതമായ നിരീക്ഷണങ്ങൾ... - The Political Editor