• Home
  • latest news
  • പ്രധാനമന്ത്രിയുടെ അഭിസംബോധന സഭകള്‍ക്ക്‌ പുറത്ത്‌, എം.പി.മാരുടെ സംയുക്ത സമ്മേളനം പാര്‍ലമെന്റ്‌ അനക്‌സില്‍, കടുത്ത വിമര്‍ശനം
Image

പ്രധാനമന്ത്രിയുടെ അഭിസംബോധന സഭകള്‍ക്ക്‌ പുറത്ത്‌, എം.പി.മാരുടെ സംയുക്ത സമ്മേളനം പാര്‍ലമെന്റ്‌ അനക്‌സില്‍, കടുത്ത വിമര്‍ശനം

കൊവിഡ്‌ സംബന്ധമായി പ്രസ്‌താവന നടത്താനായി പാര്‍ലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങളെ പാര്‍ലമെന്റ്‌ അനക്‌സില്‍ വിളിച്ചു ചേര്‍ക്കുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ജൂലായ്‌ 20-ന്‌ നടക്കുന്ന ഈ സമ്മേളനത്തിന്റെ വേദി പ്രഖ്യാപിച്ചത്‌ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷിയാണ്‌. തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തു. പ്രധാനമന്ത്രി അംഗങ്ങളോട്‌ സഭയില്‍ സംസാരിക്കണമെന്നും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാര്‍ലമെന്റിനു പുറത്ത്‌ അംഗങ്ങളെ വിളിച്ചിരുത്തി പ്രസ്‌താവന നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്നും സി.പി.എം., തൃണമൂല്‍ കോണ്‍ഗ്രസ്‌ എന്നീ കക്ഷികള്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ആവശ്യമെങ്കില്‍ സെന്‍ട്രല്‍ ഹാളില്‍ നടത്തണമെന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സര്‍ക്കാരിന്‌ പറയാനുള്ളത്‌ സഭയിലാണ്‌ പറയേണ്ടത്‌. കോണ്‍ഗ്രസിന്റെ രാജ്യസഭാ നേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌ സഭാ നേതാവ്‌ അധീര്‍ രഞ്‌ജന്‍ ചൗധരി, സമാജ്‌ വാദി പാര്‍ടി നേതാവ്‌ രാം ഗോപാല്‍ യാദവ്‌ എന്നിവരും സര്‍ക്കാരിന്റെ തീരുമാനത്തെ തള്ളിക്കളഞ്ഞു.

ഇന്ന്‌ ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷകസമരം, കൊവിഡ്‌ പ്രതിരോധപ്പാളിച്ചകള്‍ ഇവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കുമെന്നുറപ്പുള്ളപ്പോഴാണ്‌ പാര്‍ലമെന്റിന്റെ കീഴ്‌ വഴക്കങ്ങള്‍ തെറ്റിക്കുന്ന പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

പ്രധാനമന്ത്രിയുടെ അഭിസംബോധന സഭകള്‍ക്ക്‌ പുറത്ത്‌, എം.പി.മാരുടെ സംയുക്ത സമ്മേളനം പാര്‍ലമെന്റ്‌ അനക്‌സില്‍, കടുത്ത വിമര്‍ശനം - The Political Editor