പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്‌റ്റ് വെയര്‍ ഇന്ത്യയില്‍ നടത്തുന്ന ചാരപ്രവര്‍ത്തനത്തെപ്പറ്റി വലിയ വെളിപ്പെടുത്തലാണ് രാജ്യസഭാ എം.പി. സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തലിനാണ് പെഗാസസ് ഉപയോഗപ്പെടുത്തുന്നത്. കേന്ദ്രമന്ത്രിമാര്‍,ആര്‍.എസ.എസ്. നേതാക്കള്‍, ജഡ്‌ജിമാര്‍, പത്രപ്രവര്‍ത്തകര്‍ ഇവരുടെയെല്ലാം ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും അതിനുശേഷം താന്‍ കൂടുതല്‍ വിവരങ്ങള്‍ പറയുമെന്നും സ്വാമി പറയുന്നു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലിനായി ഉപയോഗിക്കുന്നുവെന്ന് 2019-ലും വലിയ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് കേന്ദ്രസര്‍ക്കാരാണ് പെഗാസസ് ഉപയോഗിച്ച് ഇത് ചെയ്യുന്നതെന്നയിരുന്നു പരാതി. എന്നാല്‍ ഇപ്പോള്‍ മോദി മന്ത്രിസഭാംഗങ്ങളുടെ പോലും ഫോണ്‍ ചോര്‍ത്തുന്നത് ആര് എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഇത്രയും വെളിപ്പെടുത്തിയ സുബ്രഹ്മണ്യന്‍സ്വാമി പക്ഷേ ബോധപൂര്‍വ്വം തന്നെ വിട്ടുകളഞ്ഞ ഒരു ഭാഗം ഇതായിരുന്നു. സ്വാമി ഇത് സസ്‌പെന്‍സ് ആയി വെച്ചതാണെന്ന സംശയവും ഉയരുന്നുണ്ട്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, ജി.പി.എസ്.ലൊക്കേഷന്‍ തുടങ്ങി ഏറക്കുറെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കാൻ കഴിയും. ഫോൺ ഉപഭോക്താക്കൾ ഇത് അറിയുകയുമില്ല.













