പാക് അതിര്‍ത്തിയില്‍ താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളും മാര്‍ക്കറ്റുകളും തിരിച്ചുപിടിച്ച് സ്വതന്ത്രമാക്കാന്‍ അഫ്‌ഗാനിസ്ഥാന്‍ സേന ഓപ്പറേഷന്‍ ആരംഭിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്‌റ്റുകളും മാര്‍ക്കറ്റുകളും ചൊവ്വാഴ്‌ച താലിബാന്‍ പിടിച്ചെടുത്തിരുന്നു. പാകിസ്‌താനാണ് താലിബാനെ സഹായിക്കുന്നതെന്ന് അഫ്‌ഗാന്‍ വൈസ് പ്രസിഡണ്ട് അംറുള്ള സാലിഹ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അഫ്‌ഗാനില്‍ താലിബാന്‍ വീണ്ടും വിവിധ പ്രവിശ്യകളില്‍ അധികാരം പിടിച്ചെടുക്കുകയാണ്.
ഇനി ലോകത്തിന് പ്രത്യേകിച്ച് മധ്യ,തെക്കേ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാകാന്‍ പോകുന്നത് അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ആയിരിക്കും. അമേരിക്കന്‍ സൈന്യം പിന്‍മാറ്റം ഏതാണ്ട് പൂര്‍ത്തിയായി. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അഫ്‌ഗാനില്‍ താലിബാന്‍ വീണ്ടും വിവിധ പ്രവിശ്യകളില്‍ അധികാരം പിടിച്ചെടുക്കുകയാണ്. കാണ്ടഹാറില്‍ 80 ശതമാനത്തിലധികം പ്രദേശത്ത് അവര്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് നാട്ടുകാര്‍ ഇപ്പോള്‍ താലിബാനെ ഭയന്ന് വീടുപേക്ഷിച്ച് പാലായനം ചെയ്യുകയാണ്. അഫ്‌ാന്‍ സൈന്യം എല്ലായിടത്തും താലിബാനുമായി സംഘര്‍ഷത്തിലാണ്. പ്രശസ്‌ത വാര്‍ത്താ ഫോട്ടോഗ്രാഫര്‍ കാണ്ടഹാറില്‍ കൊല്ലപ്പെട്ടിരിക്കുന്നത് ഇത്തരം ഒരു ഏറ്റുമുട്ടലിനിടയിലാണ്.
അഫ്‌ഗാനില്‍ നമുക്ക് തീര്‍ത്തും അപരിചിതമായ സാമൂഹികാന്തരീക്ഷമാണ്. താലിബാന്‍ എന്ന മതശാസനാമൗലികവാദികള്‍ക്കെതിരെ സര്‍ക്കാരിന്റെ സേന പലയിടത്തും ദുര്‍ബലമാണ്. അതിനിടയില്‍ കണ്ടമാനം യുദ്ധപ്രഭുക്കള്‍ ഉണ്ട്. ഓരോ മലനിരകളും പ്രവിശ്യകളും കേന്ദ്രീകരിച്ച് ധാരാളം ആയുധങ്ങളും കയ്യിലുള്ള ഇവര്‍ അതാതിടത്ത് സമാന്തര ഭരണം കൈയ്യാളുന്നവരാണ്. ഇവര്‍ അധികാരത്തിനായി താലിബാനെതിരാണ്. താലിബാനും യുദ്ധപ്രഭുക്കളും തമ്മിലും ഗോത്രസ്വഭാവത്തോടെ പ്രാകൃതമായ യുദ്ധം പതിവാകാനാണിട. യുദ്ധവീര്യം പ്രാകൃതമെങ്കിലും യുദ്ധ സാമഗ്രികള്‍ ആധുനികമാണ്.
ഇതിനിടെ സ്വയം രക്ഷയ്‌ക്കായി പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് തന്നെ തോക്കുകള്‍ നല്‍കി വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ കാണുന്നു. അതായത് ഒരു സിവില്‍ യുദ്ധത്തിലേക്കാണ് രാജ്യം നീങ്ങാന്‍ പോകുന്നതെന്ന് സംശയിക്കാം.

കാണ്ഡഹാറില്‍ താലിബാനെ ചെറുക്കുന്നതിനായി കൂട്ടായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് പുതിയ സംഭവ വികാസം. കാണ്ഡഹാറിലെ മതപുരോഹിതരും നേതാക്കളും വിശാലമായ യോഗം ചേര്‍ന്ന് താലിബാനെതിരെ നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗങ്ങളില്‍ വലിയ പങ്കാളിത്തം ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ താലിബാന്റെ ആയുധബലത്തിനു മുന്നില്‍ ജനങ്ങള്‍ സംഭീതരാണ്.
പാകിസ്‌താന്‍, ഇറാന്‍, ചൈന, ഉസ്‌ബക്കിസ്ഥാന്‍, താജികിസ്ഥാന്‍ എന്നീ രാജ്യങ്ങളെല്ലാം അതിര്‍ത്തി പങ്കിടുന്നുണ്ട് അഫ്‌ഗാനുമായി. ഈ അതിര്‍ത്തികളിലെല്ലാം താലിബാന്‍ ഇതിനകം പിടി മുറുക്കിക്കഴിഞ്ഞു. മതശാസനങ്ങളിലൂടെ അവര്‍ സാധാരണജനത്തെ ഉലച്ചുകഴിഞ്ഞു. 15 വയസ്സിനു മുകളിലും 45 വയസ്സിന് താഴെയുമുള്ള സ്‌ത്രീകളുടെ പേരു വിവരങ്ങള്‍ അടിയന്തിരമായി തങ്ങള്‍ക്ക് നല്‍കാന്‍ പ്രാദേശിക മതനേതാക്കളോട് താലിബാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. താലിബാന്‍ പോരാളികള്‍ക്ക് വിവാഹം ചെയ്യാനാണിതത്രേ!! വിവാഹം എന്നു പറഞ്ഞാല്‍ അതൊരു ഏകപക്ഷീയമായ അധിനിവേശമാണ്, ്‌അല്ലാതെ സമ്മതമൊന്നും നോക്കിയിട്ടല്ല. യുവാക്കളോട് താടി വളര്‍ത്താനും ആവശ്യപ്പെട്ടിരിക്കാണ്.
അഫ്‌ഗാനിസ്ഥാന്‍ ഭരണകൂടം താലിബാന് വഴങ്ങേണ്ടി വരു്‌ന്ന സ്ഥിതിയാണ് ഉള്ളത്. ആഭ്യന്തര യുദ്ധം എല്ലാവരും ഭയക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് കണ്ടമാനം വില കൂടിക്കഴിഞ്ഞു. കഴിവുള്ളവര്‍ ഭക്ഷ്യ സാധനങ്ങള്‍ വലിയ തോതില്‍ വാങ്ങി സംഭരിച്ചുകൊണ്ടിരിക്കയാണത്രേ. ഏതു നിമിഷവും ഇതൊന്നും കിട്ടാതെയാവുമെന്ന അവസ്ഥയാണ്.
അമേരിക്ക ഒരിക്കല്‍ ഡോ.നജീബുള്ളയുടെ ഇടതുപക്ഷ ഭരണകൂടത്തെ ഇല്ലാതാക്കാനായി താലിബാനെ വളര്‍ത്തി. ഇപ്പോള്‍ അവര്‍ ലോകത്തിനു തന്നെ പുതിയ ഭീകരവാദ സംഘമായി ഭീഷണിയായി മാറി. അഫ്‌ഗാനില്‍ അവര്‍ സമാന്തര ഭരണകൂടമാകും. മനുഷ്യാവകാശങ്ങള്‍ മുഴുവന്‍ തോക്കിന്‍ മുനയില്‍ പിടയും. മാത്രമല്ല, ലോകത്തിലെ ഭീകരവാദത്തിനു മുഴുവന്‍ മാനസികോര്‍ജ്ജമായി താലിബാന്‍ ഉന്മാദം വളരും.
ലോകം തീര്‍ച്ചയായും വലിയ വില നല്‍കേണ്ടിവരും, ഇവരെ വീണ്ടും ഒതുക്കിയില്ലെങ്കില്‍…
ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകം, വെറും ഒരു ന്യൂസ്‌ഫോട്ടോഗ്രാഫറുടെതല്ല ലോകത്തിലെ എല്ലാ തുറന്ന കണ്ണുകളും അടയ്‌ക്കുന്ന ജനാധിപത്യവകാശത്തിന്റെതു കൂടിയാണ്..













