• Home
  • latest news
  • സോണിയയ്‌ക്ക്‌ അമരീന്ദറിന്റെ ഭീഷണിക്കത്ത്‌…ഉള്ളടക്കം എന്താണ്? പണി പാളുമോ…

സോണിയയ്‌ക്ക്‌ അമരീന്ദറിന്റെ ഭീഷണിക്കത്ത്‌…ഉള്ളടക്കം എന്താണ്? പണി പാളുമോ…

പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ഇടഞ്ഞു നില്‍ക്കുന്ന നവജോത്‌ സിദ്ദുവിനെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രസിഡണ്ടായി നിയമിക്കാന്‍ സോണിയാഗാന്ധി തീരുമാനമെടുത്തതോടെ വലിയ പൊട്ടിത്തെറിയാണ്‌ ഉള്‍പാര്‍ടിതലത്തില്‍ ഉണ്ടായിരിക്കുന്നത്‌. തീരുമാനം പുറത്തു വന്നതിന്റെ തൊട്ടുപിറകെ അമീരന്ദര്‍ സിങ്‌ സോണിയാ ഗാന്ധിക്ക്‌ ഒരു ഭീഷണിക്കത്തെഴുതിയതാണ്‌ പുതിയ സംഭവവികാസം. അസാധാരണ സംഭവമായി മാറിയിരിക്കയാണ്‌ ഈ കത്തെഴുതല്‍. പഞ്ചാബിലെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വരരുതെന്നും വന്നാല്‍ വലിയ നഷ്ടം അനുഭവിക്കേണ്ടി വരും എന്നുമാണ്‌ മുഖ്യമായും അമരീന്ദറിന്റെ കത്തിലുള്ളത്‌. അടുത്ത വര്‍ഷത്തം നിയമസഭാതിരഞ്ഞെടുപ്പാണ്‌ അമരീന്ദര്‍ സിങ്‌ ഉദ്ദേശിക്കുന്നത്‌.

ഒരു സിറ്റിങ്‌ മുഖ്യമന്ത്രി ഇതാദ്യമായാണ്‌ ഇത്തരം കത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷയ്‌ക്ക്‌ എഴുതുന്നത്‌.

സിദ്ദുവിനെ ഒരു തരത്തിലും അംഗീകരിക്കില്ല എന്ന നിലപാട്‌ തന്നെയാണ്‌ അമരീന്ദര്‍ പങ്കുവെക്കുന്നത്‌. അമരീന്ദറും സിദ്ദുവും വേവ്വേറെ ഗ്രൂപ്പ്‌ യോഗങ്ങള്‍ ചേര്‍ന്നു. സിദ്ദുവിന്റെ യോഗത്തില്‍ അമരീന്ദറിനെ നിശിതമായി എതിര്‍ക്കുന്ന അഞ്ച്‌ മന്ത്രിമാരും പത്ത്‌ എം.എല്‍.എ.മാരും പങ്കെടുത്തു. അമരീന്ദറും വിട്ടു കൊടുത്തിട്ടില്ല. സിദ്ദുവിന്റെ യോഗം നടന്നതറിഞ്ഞ്‌ അമരീന്ദര്‍ മൊഹാലിയിലെ ഫാം ഹൗസില്‍ തന്റെ ഗ്രൂപ്പുയോഗം ചേര്‍ന്നു. അതിലും സ്വന്തം എം.എല്‍.എ.മാരെയും എം.പി.മാരെയും അണിനിരത്തി. ഈ യോഗത്തിനു ശേഷമാണ്‌ സോണിയക്ക്‌ കത്തെഴുതിയത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

അതേസമയം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പഞ്ചാബ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായി ഒരു ഹിന്ദുസമുദായ നേതാവ്‌ വരണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്‌. സിദ്ദുവിന്റെ പേര്‌ പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിച്ച സമയത്താണ്‌ ഇത്തരം ഒരു ചര്‍ച്ചയും ഉയര്‍ന്നു വന്നത്‌. എന്നാല്‍ സിദ്ദുവിനെ പിണക്കാതിരിക്കാനുള്ള തന്ത്രമാണ്‌ സോണിയ ഒടുവില്‍ സ്വീകരിച്ചത്‌. കാരണം ആം ആദ്‌മി പാര്‍ടി പഞ്ചാബില്‍ അധികാരത്തിലെത്താനായി എല്ലാ ശ്രമവും നടത്തുന്നുണ്ട്‌. അവരുടെ മുന്‍ നേതാവായ സിദ്ദു വീണ്ടും കെജ്രിവാളിനെ പുകഴ്‌ത്തി പ്രസ്‌താവന ഇറക്കുകയുണ്ടായി. പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ അമരീന്ദറിന്റെ ഏക പക്ഷീയമായ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നിട്ടുള്ള സിദ്ദുവിനെ കൈവിടാതെ അമരീന്ദറിനെ ഒതുക്കുക എന്നതാണ്‌ സോണിയ സ്വീകരിച്ച നയം.

പഞ്ചാബില്‍ 2017-ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്‌ ക്യാപ്‌ടന്‍ അമരീന്ദര്‍സിങ്‌ ആണ്‌. അകാലിദള്‍-ബി.ജെ.പി. സഖ്യത്തെ മടക്കിക്കെട്ടി 117 സീറ്റില്‍ 77 സീറ്റ്‌ നേടിയാണ്‌ കോണ്‍ഗ്രസ്‌ ഭരണം പിടിച്ചത്‌. മോദി തരംഗത്തിലും അകാലിദള്‍ സഖ്യത്തിന്‌ കിട്ടിയത്‌ 18 സീറ്റ്‌ മാത്രം. എന്നാല്‍ ആം ആദ്‌മിക്ക്‌ 20 സീറ്റ്‌ നേടാന്‍ കഴിഞ്ഞു. ഭരണം നേടുമെന്ന്‌ അവകാശപ്പെട്ടിരുന്ന ആം ആദ്‌മിയെയും നിഷ്‌പ്രഭമാക്കാന്‍ അമരീന്ദറിന്‌ കഴിഞ്ഞു. പക്ഷേ പിന്നീട്‌ അദ്ദേഹം പാര്‍ടിയെ മൊത്തമായി തന്റെ വരുതിയിലാക്കിയാണ്‌ മുന്നോട്ടു പോയത്‌. ഇത്‌ വലിയ ചേരിതിരിവിന്‌ ഇടയാക്കി. ഇതിന്റെ പ്രതിരൂപമാണ്‌ നവ്‌ജോത്‌ സിങ്‌ സിദ്ദുവിലൂടെ കാണുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

സോണിയയ്‌ക്ക്‌ അമരീന്ദറിന്റെ ഭീഷണിക്കത്ത്‌...ഉള്ളടക്കം എന്താണ്? പണി പാളുമോ... - The Political Editor