ദ്രാവിഡ രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് അന്ത്യം കുറിക്കാൻ
തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം കോയമ്പത്തൂർ ആസ്ഥാനമായി ‘കൊങ്കു നാട് ‘ എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാൻ നീക്കം നടക്കുന്നെന്ന വാർത്തകൾ ഇന്ന് പുറത്തുവന്നിരുന്നു. ഇതിനെതുടർന്ന് വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങൾ തമിഴ് സംഘടനകൾ കത്തിച്ചു. കേന്ദ്രം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഡി.കെ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴും കോയമ്പത്തൂർ ആസ്ഥാനമായി പുതിയ സംസ്ഥാനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍.മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അദ്ധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്.













