തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാക്കട സ്വദേശി അർഷാദ് പാമ്പ് കടിയേറ്റ് മരിച്ചത്. കൂടു വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു ഈ ദാരുണ സംഭവം. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. ബംഗളുരുവിൽ നിന്ന് കൊണ്ടുവന്ന നാഗ, നീലു, കാർത്തിക് എന്നീ മൂന്നുരാജവെമ്പാലകളാണ് ഇപ്പോൾ തിരുവനന്തപുരം മൃഗശാലയിലുള്ളത്. രണ്ട് ആണും ഒരും പെണ്ണും, മൂന്നിനും ഏഴ് വയസാണ് പ്രായം. ഒറ്റയ്ക്ക് ഒരു കൂട്ടിൽ കഴിയുന്ന കാർത്തിക് എന്ന ആൺ രാജവെമ്പാലയാണ് അർഷാദിനെ കടിച്ചത്. വലത്ത് കൈപ്പത്തിക്കും കൈമുട്ടിനും ഇടയ്‌ക്കാണ് കടിയേറ്റത്. കടിയേറ്റ് അരമണിക്കൂർ കഴിഞ്ഞാണ് മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മരിച്ച അർഷാദ് വർഷങ്ങളായി പാമ്പുകളെ പരിചരിക്കുന്ന ജീവനക്കാരനാണ്.













