ഒടുവിൽ ട്വിറ്റർ പുതിയ ഐടി ചട്ടപ്രകാരം ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചു. ഐടി ചട്ടങ്ങൾ പൂർണമായും പാലിക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.
എന്നാൽ ചട്ടം പാലിച്ചിട്ടില്ല എന്ന് കണക്കാക്കി ട്വിറ്ററിന് ഇന്ത്യയിലെ ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. ഇതനുസരിച്ചു കമ്പനിക്കെതിരെ കേസ് എടുക്കാൻ ഇനി ഒരു തടസ്സവും ഇല്ല. കംപ്ലയൻസ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നാണ് കേന്ദ്ര നിലപാട്. നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു.
പ്ലാറ്റ്ഫോം ദുരുപയോഗം തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു വിശദീകരിക്കാൻ 18നു ഹാജരാകണമെന്നു പാർലമെന്റ് ഐടി സ്ഥിരം സമിതി ട്വിറ്റർ അധികൃതർക്കു നിർദേശം നൽകി.