കൊടകരയില്‍ മൂന്നര കോടി രൂപ കവര്‍ന്നതുമായി ബന്ധപ്പെട്ട് കേരള പൊലീസ് എടുത്ത കേസില്‍ ശക്തമായ നടപടിയില്ലാതെ മെല്ലെപ്പോക്കു നടത്തുന്നതില്‍ ഒത്തുതീര്‍പ്പാണുള്ളതെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവും അതിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും നടത്തിയ ശക്തമായ വാക്‌പോരിന് ഇന്ന സഭാതലം വേദിയായി. ഷാഫി പറമ്പില്‍ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രതിപക്ഷത്തിന് തൃപ്തികരമായില്ല.
കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശക്തമായ അന്വേഷണത്തിന് എന്തു കൊണ്ട് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ച് ശക്തമായ അന്വേഷണം ആവശ്യപ്പെടേണ്ടതുണ്ട്. ഒപ്പം സംസ്ഥാന പൊലീസിനും സമാന്തര അന്വേഷണം നടത്താം. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കമൊന്നും പൊലീസ് നടത്തുന്നില്ല. സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണം നിര്‍ജ്ജീവമാക്കാനായി ഒത്തുതീര്‍പ്പിന് കുഴല്‍പ്പണക്കേസിനെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. ബിജെപി നേതാക്കളുടെ പേര് പോലും മുഖ്യമന്ത്രി പറയുന്നില്ല. കെ. സുരേന്ദ്രന്റെ പേര് പോലും സൂചിപ്പിക്കുന്നില്ല. പ്രതികൾക്ക് സിപിഎം ബന്ധം ഉണ്ടെന്ന് പറയുന്നതിനെ കുറിച്ചും മിണ്ടുന്നില്ല.–പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇതിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും വന്നത്. ഒത്തുതീര്‍പ്പിന്റെ വിവരങ്ങള്‍ സതീശന്റെ കയ്യിലുണ്ടെന്നല്ലേ പറയുന്നത്, എന്നാല്‍ ഇപ്പോള്‍ തന്നെ ഇവിടെ പറയൂ എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നത് നിങ്ങളുടെ പണിയാണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു നേരെ ആഞ്ഞടിച്ചു. തിരുവനന്തപുരം എം.ജി.കോളേജ് സംഭവത്തില്‍ പൊലീസുദ്യോഗസ്ഥന് കാല് തകര്‍ന്ന അക്രമസംഭവം ഒത്തു തീര്‍പ്പാക്കിയെന്നതുള്‍പ്പടെ ചില മുന്‍ കേസുകള്‍ മുഖ്യമന്ത്രി എടുത്തു പറഞ്ഞായിരുന്നു പ്രത്യാരോപണങ്ങള്‍.
ഇതിന് വീണ്ടും പ്രതികരണവുമായി പ്രതിപക്ഷനേതാവ് ഭരണപക്ഷത്തിനു നേരെ ആരോപണങ്ങള്‍ ഉയര്‍ത്തി.
അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു എങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകാതെ സഭാ നടപടികളുമായി സഹകരിച്ചത് ശ്രദ്ധേയമായി. നേരത്തെ മറ്റൊരു വിഷയത്തിൽ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.