ജംബോ കമ്മിറ്റി ഒഴിവാക്കി ഭാരവാഹികള്‍ ഉള്‍പ്പെടെ വെറും 51 പേര്‍ മാത്രമുള്ള കെ.പി.സി.സി.ക്ക് രൂപം കൊടുക്കാനും ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനായി അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കാനും രാഷ്ട്രീയകാര്യസമിതിയില്‍ തീരുമാനിച്ചതായി പ്രസിഡണ്ട് കെ.സുധാകരന്‍ പ്രസ്താവിച്ചു. സമ്പൂര്‍ണമായ പുനസ്സംഘടനയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയൽകൂട്ടം കമ്മിറ്റികൾ വരും. 30–50 വീടുകളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ നിലവിൽ വരിക. രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ കെപിസിസി പൊളിറ്റിക്കൽ സ്‌കൂൾ ആരംഭിക്കും. വനിതകൾക്കും എസ് സി, എസ് ടി വിഭാഗത്തിനും സംവരണം ഏർപ്പെടുത്താൻ ഇന്നുചേർന്ന യോഗത്തിൽ തീരുമാനമായതായി കെ സുധാകരൻ അറിയിച്ചു. നിയസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താൻ അഞ്ച് മേഖല കമ്മിറ്റികൾ രൂപീകരിക്കും. ജില്ലാ, സംസ്ഥന തലങ്ങളിൽ അച്ചടക്ക സമിതിയുണ്ടാകുമെന്നും കെപിസിസി അദ്ധ്യക്ഷൻ വ്യക്തമാക്കി.