കൊല്ലം ശൂരനാട്ട് വിസ്മയ എന്ന യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ന് ലഭിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.തെളിവുകൾ ലഭിച്ചാൽ കിരണിന്റെ മാതാപിതാക്കൾക്കും, സഹോദരിയ്ക്കുമെതിരെ ഗാർഹിക പീഡന നിരോധന വകുപ്പ് ചുമത്തുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചിട്ടുണ്ട്. കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ഉന്നത തല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മകളെ കിരണിന്റെ അമ്മ ഉപദ്രവിച്ചുവെന്ന് വിസ്മയയുടെ മാതാവ് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ കിരണിന്റെ കുടുംബത്തിനും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
രാത്രി വഴക്കുണ്ടായി, വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞു-കിരണിന്റെ മൊഴി
ഭാര്യയെ മുൻപ് മർദിച്ചിട്ടുണ്ടെന്ന് കിരൺ പൊലീസിന് മൊഴി നൽകി. പക്ഷേ മരിക്കുന്നതിന്റെ തലേന്ന് മർദിച്ചിട്ടില്ലെന്നും ഇയാൾ പറഞ്ഞു.രാത്രി വഴക്കുണ്ടായി. വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞു.നേരം പുലരട്ടെയെന്ന് താൻ പറഞ്ഞു. തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിനുശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി.