അശാസ്ത്രീയമായ രോഗചികിത്സാ രീതികളുടെ പേരിൽ ആരോപണങ്ങൾ നേരിട്ട മോഹനൻ ‘വൈദ്യ’രെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മോഹൻ നായർ എന്നാണ് പേര്. 65 വയസായിരുന്നു.
ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്നു.
രണ്ടു ദിവസമായി തന്റെ മകന്റെയൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പനിയും ശ്വാസതടസവും മൂലം അദ്ദേഹം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട്.
ശാസ്ത്രീയാടിത്തറയില്ലാത്ത ചികിത്സാരീതികൾ വിശദീകരിച്ചതിനെ തുടർന്ന് വിവാദത്തിൽപ്പെട്ട ആളാണ് മോഹനൻ നായർ. നിപ്പാ രോഗമുണ്ടായ സമയത്തും കൊവിഡ് രോഗത്തെ സംബന്ധിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. തുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പും പൊലീസും ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. കോവിഡിന് തന്റെ കയ്യിൽ ചികിത്സ ഉണ്ടെന്നും താൻ കോവിഡ് ചികിത്സ നടത്തുന്നുണ്ടെന്നും പ്രഖ്യാപിച്ചതിനു മോഹനൻ നായർക്കെതിരെ സർക്കാർ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.