ലക്ഷദ്വീപിലെ സിനിമ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കേസ് എടുപ്പിച്ച ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി അരങ്ങേറുന്നു. ഐഷയുടെ ദ്വീപായ ചെത്ത്‌ലത്ത് ദ്വീപിലെ 12 പേര്‍ രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോര്‍ഡ് അംഗം എന്നിവര്‍ രാജി വെച്ചവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ആന്ത്രോത്ത് ദ്വീപില്‍നിന്ന് രണ്ടുപേരും അഗത്തി ദ്വീപിൽ നിന്ന് ഒരാളും രാജിവെച്ചു .
കൊവിഡിന്റെ ആദ്യതരംഗക്കാലത്ത് ലക്ഷദ്വീപുസമൂഹങ്ങളില്‍ ഒറ്റ കൊവിഡ് കേസുകള്‍ പോലും ഇല്ലായിരുന്നു എന്നും പുതിയ അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേല്‍ക്കുകയും കൊവിഡ് നിയന്ത്രണമെല്ലാം ദ്വീപില്‍ എടുത്തുകളയുകയും ചെയ്തതോടെയാണ് അവിടെ കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയതെന്നും ടെലിവിഷന്‍ ചാനലില്‍ വിമര്‍ശിച്ച ഐഷ സുല്‍ത്താന കേന്ദ്രം ലക്ഷദ്വീപില്‍ ഉപയോഗിച്ച ബയോവെപ്പണ്‍ ആയിരുന്നു കൊവിഡ് എന്ന് ആരോപിച്ചിരുന്നു. ഐഷയുടെ വാക്കുകളില്‍ രാജ്യദ്രോഹം വ്യാഖ്യാനിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
ഐഷയ്‌ക്കെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ കവരത്തി പോലീസിന് പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ക്കെതിരെയാണ് ഐഷ സുല്‍ത്താന പ്രതിഷേധിച്ചത്. അതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല. അമിത് ഷായെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടുവെങ്കിലും ദ്വീപിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.