11 ദിവസം നീണ്ടു നിന്ന യുദ്ധസമാനമായ കര-വ്യോമാക്രമണങ്ങള്‍ക്കു ശേഷം കഴിഞ്ഞ മാസം അവസാനം വെടി നിര്‍ത്തിയെങ്കിലും വീണ്ടും ഇന്നലെ ഇസ്രായേല്‍-പാലസ്തീന്‍ ഹമാസ് സംഘര്‍ഷവും വ്യോമാക്രമണവും. ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളിലേക്കാണ് ഇസ്രായേല്‍ സേനയുടെ വ്യോമാക്രമണം നടന്നത്. സൗത്ത് ഇസ്രായേലിലേക്ക് ഹമാസ് ഗാസയില്‍ നിന്നും അയച്ച ബലൂണ്‍ ബോംബുകള്‍ അവിടുത്തെ വയലുകളില്‍ തീപിടുത്തം ഉണ്ടാക്കിയതിന് മറുപടിയെന്നോണമാണ് തിരിച്ചുള്ള ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേന പ്രസ്താവിച്ചു.
ഗാസയില്‍നിന്ന് ബലൂണ്‍ ബോംബുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ബലൂണ്‍ ബോബുകള്‍ കാരണം ഗാസ അതിര്‍ത്തിക്കടുത്ത് പാടങ്ങളില്‍ തീപിടിത്തമുണ്ടായിരുന്നു.
കിഴക്കന്‍ ജെറുസലേമില്‍ കഴിഞ്ഞമാസം നടന്ന ഒരു ഇസ്രായേലി ദേശവാദി മാര്‍ച്ച് ആയിരുന്നു മുന്‍പത്തെ വന്‍ ആക്രമണത്തിന് തുടക്കം കുറിച്ചത്. പാലസ്തീന്‍കാരെ പ്രകോപിപ്പിക്കുന്ന പ്രകടനത്തെത്തുടര്‍ന്ന് ഹമാസ് തിരിച്ചു കല്ലേറ് നടത്തി. ഇസ്രായേല്‍ പൊലീസ് ഗാസയിലെ അല്‍ഹക്‌സ പള്ളിയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി പ്രതികരിച്ചു. ഇതേത്തുടര്‍ന്ന് ഹമാസും ഇസ്രായേലും തമ്മില്‍ വന്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇത്തവണയും അത്തരം ഒരു തുടക്കമാണോ എന്ന് സംശയം ജനിപ്പിക്കുന്ന സാഹചര്യമാണ്. പ്രത്യേകിച്ച് ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം കൂടുതല്‍ ദേശീയവാദം മുഴക്കുന്ന പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേന്ന് നടന്നിരിക്കുന്ന സംഭവമായതിനാല്‍.