ഐഷ സുൽത്താന പൊലീസിനു മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നും അറസ്റ്റുണ്ടായാൽ താൽക്കാലിക ജാമ്യം നൽകണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കീഴ്ക്കാടതി ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ഉത്തരവിന് പ്രാബല്യമുണ്ടാകുക.
ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച ദ്വീപ് നിവാസിയായ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഉത്തരവ് തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജൂണ്‍ 20-നാണ് ഐഷയെ ചോദ്യം ചെയ്യാനായി കവറത്തി പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കീഴ്‌ക്കോടതി ഇടക്കാല ജാമ്യം നല്‍കണം. അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ കീഴ്‌ക്കോടതിയില്‍ നിന്നും ജാമ്യം നല്‍കണമെന്നാണ് അല്‍പം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന് ഒരാഴ്ചയാണ് പ്രാബല്യം.
കൊവിഡിന്റെ ആദ്യതരംഗക്കാലത്ത് ലക്ഷദ്വീപുസമൂഹങ്ങളില്‍ ഒറ്റ കൊവിഡ് കേസുകള്‍ പോലും ഇല്ലായിരുന്നു എന്നും പുതിയ അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേല്‍ക്കുകയും കൊവിഡ് നിയന്ത്രണമെല്ലാം ദ്വീപില്‍ എടുത്തുകളയുകയും ചെയ്തതോടെയാണ് അവിടെ കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയതെന്നും ടെലിവിഷന്‍ ചാനലില്‍ വിമര്‍ശിച്ച ഐഷ സുല്‍ത്താന കേന്ദ്രം ലക്ഷദ്വീപില്‍ ഉപയോഗിച്ച ബയോവെപ്പണ്‍ ആയിരുന്നു കൊവിഡ് എന്ന് ആരോപിച്ചിരുന്നു. താന്‍ രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും മറ്റൊരു വിധത്തിലും പരാമര്‍ശം നടത്തിയതല്ലെന്നും ഇക്കാര്യം വിശദീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയിരുന്നു എന്നും ഐഷ സുല്‍ത്താനയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഐഷയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നും അറസ്റ്റ് വേണമോ വേണ്ടയോ എന്നത് അതിനു ശേഷമേ പറയാനാവൂ എന്നുമുള്ള നിലപാടാണ് പൊലീസ് കൈക്കൊണ്ടത്.