രാമനാട്ടുകരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനായി മറ്റൊരു സംഘത്തെ പിന്‍തുടര്‍ന്നവരാണെന്ന് പൊലീസ്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഒരു കോടിയുടെ സ്വര്‍ണം പക്ഷേ കസ്റ്റംസ് പിടികൂടിയിരുന്നു. ഇത് ചെര്‍പ്പുളശ്ശേരിയില്‍ നിന്നും എത്തിയ ഈ സംഘം അറിഞ്ഞിരുന്നില്ല. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ സംഘത്തിനു വേണ്ടിയായിരുന്നു സ്വര്‍ണം എത്തിച്ചിരുന്നത്.
സ്വര്‍ണം കൊണ്ടുപോകാന്‍ എത്തിയ കൊടുവള്ളി സംഘത്തെ ചെര്‍പ്പുളശ്ശേരി സംഘം പിന്‍തുടര്‍ന്നാണ് രാമനാട്ടുകരയിലേക്കെത്തിയത്. കൊടുവള്ളി സംഘത്തിന്റെ വാഹനത്തില്‍ സ്വര്‍ണം ഉണ്ട് എന്ന് തെറ്റിദ്ധരിച്ചായിരുന്നു അത് കവരാന്‍ ചെര്‍പ്പുളശ്ശേരി സംഘം പിന്‍തുടര്‍ന്നത്.
കൊടുവളളിയില്‍ നിന്നുളള സംഘവും അവരിൽ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ചെര്‍പുളശേരിയില്‍ നിന്നുളള സംഘവും തമ്മിൽ രാമനാട്ടുകരയിൽ ഏറ്റുമുട്ടലുണ്ടാവുകയും വാഹനാപകടത്തിൽ കലാശിക്കുകയുമായിരുന്നു. അഞ്ച് യുവാക്കളാണ് അപകടത്തിൽ മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെ ചെര്‍പുളശേരിയില്‍ നിന്നുളള സംഘം പിന്തുടര്‍ന്നപ്പോഴാണ് ഇവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കോഴിക്കോട് ഫറോഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുളളവര്‍ക്കായി അന്വേഷണം തുടരുകയാണ്.
മരിച്ചവരെല്ലാം നേരത്തെ പല കേസുകളിലും പ്രതികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും ആണെന്ന് പൊലീസ് പറയുന്നു. പണം തട്ടിപ്പ്, ക്വട്ടേഷന്‍ തുടങ്ങിയ പല കേസുകളിലും ഇവര്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.