ദിനം പ്രതി ഉണ്ടാകുന്ന ഇന്ധന വില വര്‍ധന രാജ്യത്തെ ക്ഷേമപദ്ധതികൾക്കു വേണ്ടിയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ . ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, ദുഷ്‌കരമായ സമയത്ത് ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്തണം. കോവിഡ് വാക്‌സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പെട്രോൾ-ഡീസൽ വിലവര്ധനയെ കുറിച്ച് നിരന്തരം വിമർശിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി വിലവർധന ന്യായീകരിച്ചത്.
വാക്‌സിനുകള്‍ക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുന്നതിനൊപ്പം ഈ വര്‍ഷം മാത്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നു.’- മന്ത്രി പറഞ്ഞു.
വിലവർധനവിനെക്കുറിച്ച് പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി കുറയ്ക്കാത്തതെന്താണെന്നും മന്ത്രി ചോദിച്ചു രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളും കോൺഗ്രസിന് ഭരണത്തില്‍ പങ്കാളിത്വമുള്ള മഹാരാഷ്ട്രയും നികുതി കുറയ്ക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യം മന്ത്രി മിണ്ടിയില്ല.