കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെപ്പറ്റി കഴിഞ്ഞ ഒരു വര്‍ഷമായി മേനി പറയുന്നുണ്ടെങ്കിലും വിദൂര സ്ഥലങ്ങളിലും ആദിവാസി മേഖലകളിലും ഇപ്പോഴും കുട്ടികള്‍ക്ക് ഇന്‍ര്‍നെറ്റ് കണക്ടിവിറ്റി ഇല്ലെന്ന യാഥാര്‍ഥ്യം സര്‍ക്കാരിന് തന്നെയും ബോധ്യമുണ്ട്. സര്‍ക്കാരിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് 86,423 പട്ടികവര്‍ഗ വിദ്യാര്‍ഥികളുണ്ട്. ഇവരില്‍ 20,493 പേര്‍ക്കും കണക്ടിവിറ്റി സൗകര്യമില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെല്ലാം ഭാവന മാത്രമാണ്. ഇത് സര്‍ക്കാര്‍ തന്നെയും സമ്മതിക്കുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ വിവേചനം ശക്തമാണെന്ന സൂചനയാണ് നല്‍കുന്നത്.
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഡിജിറ്റല്‍ വിവേചനം ഇല്ലാതെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തികമായി പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കാന്‍ സാധിക്കണം. ഓണ്‍ലൈന്‍ പഠനം ഫലപ്രദമാകാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് ഉറപ്പുവരുത്താനുമാകണം. തടസ്സമില്ലാതെ ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഉറപ്പുവരുത്താനാകണം. ഇതെല്ലാം പരിഗണിച്ച് പ്രത്യേക സ്കീം തയ്യാറാക്കാന്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.