പട്ടയഭൂമിയിലെമരം കൊള്ള അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. ധനേഷ് കുമാറിനെ അപ്രതീക്ഷിതമായി സംഘത്തിൽ നിന്നും ഒഴിവാക്കിയത് വലിയ സംശയങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. മാത്രമല്ല, ഒഴിവാക്കിയ കാര്യം വനം വകുപ്പ് മന്ത്രി അറിഞ്ഞില്ല എന്നതും വലിയ ചർച്ചയായി. മന്ത്രി തന്നെയാണ് താൻ ഇക്കാര്യം അറിഞ്ഞില്ല എന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന നീക്കങ്ങൾക്കു ഒടുവിലാണ് ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം മേഖലകളിൽ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കുന്ന കോട്ടയം ഫോറസ്റ്റ് കൺസർവേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്. വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക.
അന്വേഷണ സംഘത്തില്‍ നിന്ന് പൊടുന്നനെ മാറ്റി നിര്‍ത്തിയ ഡി.എഫ്.ഒ. പി. ധനേഷ്‌കുമാര്‍ സത്യസന്ധനായ, അഴിമതിയുടെ ഒരു ചെറു കറ പോലും പുരളാത്ത ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി ഉള്ള വ്യക്തിയാണ്. കേരളത്തിലെ പല റേഞ്ചുകളിലെ വനഭൂമികളിലെ നിരവധി കൊള്ളകളും കയ്യേറ്റങ്ങളും സാഹസികമായും നിസ്വാര്‍ഥമായും തടയുകയും വനം സംരക്ഷിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ധനേഷ് കുമാര്‍. ഇദ്ദേഹത്തെ മാറ്റി നിർത്തിയത് കുറ്റവാളികളെ രക്ഷിക്കാനാണോ എന്ന സംശയം ഉണർത്തിയത് ഇക്കാരണത്താലാണ്.