ജൂൺ ഏഴിന് പ്രധാനമന്ത്രി സർക്കാരിന്റെ വാക്‌സിൻ സൗജന്യമാക്കൽ പ്രഖ്യാപിച്ചപ്പോൾ അഞ്ചു ദിവസം മുൻപ് ഡൽഹിയിൽ നടന്ന ഒരു സന്ദർഭത്തിനെ ആർക്കും മറക്കാനാവില്ല. ആ സന്ദർഭത്തിന്റെ അനന്തര ഫലം കൂടിയാണ് മോദിയുടെ ഇന്നത്തെ പ്രഖ്യാപനവും എന്ന് കരുതിയാൽ തെറ്റില്ല.
ജൂൺ രണ്ടാം തീയതി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍.നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സർക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷമായ നിരീക്ഷണങ്ങള്‍ നടത്തിയതോടെ വാക്‌സിൻ വിഷയത്തിൽ കർക്കശമായ ഒരു ഉത്തരവ് എല്ലാവരും പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു.
കേന്ദ്രബജറ്റില്‍ കൊവിഡ് വാക്‌സിന്‍ വാങ്ങാനെന്ന പേരില്‍ നീക്കിവെച്ച 35,000 കോടി രൂപ എങ്ങിനെ ചെലവാക്കിയെന്നും 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഈ പണം ഉപയോഗിക്കാത്തത് എന്തു കൊണ്ടാണെന്നും സുപ്രീംകോടതി നിശിതമായ ചോദ്യങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. ബജറ്റില്‍ പണം നീക്കി വെച്ച ശേഷം സൗജന്യവാക്‌സിന്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദ്യമുയര്‍ത്തി. 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിലകൊടുത്തു വാങ്ങണമെന്ന സര്‍ക്കാര്‍ നയം തീര്‍ത്തും ഏക പക്ഷീയവും അന്യായവുമാണെന്ന നിരീക്ഷണവും കോടതി നടത്തി.
അത്രയധികം വിചിത്രമായിരുന്നു സർക്കാരിന്റെ കാര്യങ്ങൾ. 350000 കോടി രൂപ ബജറ്റിൽ പ്രഖ്യാപിക്കുക എന്നിട്ടു വാക്‌സിൻ നിങ്ങൾ സ്വയം വില കൊടുത്തു വാങ്ങി ഉപയോഗിച്ച് കൊള്ളൂ എന്ന് പറയുക, സർക്കാർ വാക്‌സിൻ വാങ്ങുന്നത് ഒരു വിലയ്ക്ക്, സംസ്ഥാനങ്ങൾക്കു വിൽക്കുന്നത് കൂടിയ വിലയ്ക്ക്, സ്വകാര്യ ആശുപത്രികൾക്ക് വേറെ വില, വിദേശത്തു നിന്നും വാങ്ങാൻ പല കടമ്പകൾ….ഇങ്ങനെ തീർത്തും അന്യായമായ കാര്യങ്ങൾ. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി മോദി സർക്കാരിനെ എടുത്തു കുടഞ്ഞു. ഞങ്ങൾ കാഴ്ചക്കാരായി നോക്കി നിൽക്കില്ല എന്ന് കോടതി പറഞ്ഞു.
സർക്കാരിന്റെ സത്യവാങ്മൂലത്തില്‍ വാക്‌സിന്‍ നയത്തെ ന്യായീകരിച്ച് പറഞ്ഞ കാര്യങ്ങളെ കോടതി ചോദ്യം ചെയ്തു. വിപണിയില്‍ കൂടുതല്‍ സ്വകാര്യ വാക്‌സിന്‍ ഉല്‍പാദകരെ മല്‍സരസ്വഭാവത്തോടെ വിലനിര്‍ണയം സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നായിരുന്നു ന്യായീകരണം. എന്നാല്‍ വെറും രണ്ട് ഉല്‍പാദകര്‍ മാത്രം മുന്‍കൂര്‍ നിശ്ചയിച്ച വിലയുമായി നില്‍ക്കെ ഈ ന്യായീകരണത്തിന് അര്‍ത്ഥമെന്തെന്ന് കോടതി ചോദിച്ചു.