1995-ലെ പ്രമാദമായ ഐ.എസ്.ആര്‍.ഒ. ചാരക്കഥയില്‍ ഗൂഢാലോചന നടന്നുവെന്ന കേസ് അന്വേഷിക്കുന്ന സി.ബി.ഐ. ഡല്‍ഹി യൂണിറ്റ് അതിവേഗം അറസ്റ്റ് നടപടികളിലേക്ക് പോകുമെന്ന സൂചന പുറത്തുവന്നു. ഇതേത്തുടര്‍ന്ന് ചാരക്കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത പില്‍ക്കാലത്ത് ഡി.ജി.പി.യായ സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യം തേടി. ഇദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതുപോലെ സി.ബി.ഐ. പ്രതിപ്പട്ടികയിലെ മുന്‍ ഐ.ബി. ഉദ്യോഗസ്ഥന്‍ പി.എസ്.ജയപ്രകാശിനെ അറസ്റ്റ് ചെയ്യുന്നത് ജൂലായ് ഒന്നു വരെ ഹൈക്കോടതി തടയുകയും ചെയ്തിട്ടുണ്ട്. ജയപ്രകാശ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂലായ് 11-ാണ് പരിഗണിക്കാന്‍ വെച്ചിരിക്കുന്നത്.
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് റിട്ട. ഡിജിപിമാരായ സിബി മാത്യൂസ്, ആർ.ബി.ശ്രീകുമാർ എന്നിവരടക്കം 18 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണു ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തത്. 7 പേർ കേരള പൊലീസിലെയും ബാക്കിയുള്ളവർ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെയും മുൻ ഉദ്യോഗസ്ഥരാണ്. ചാരക്കേസിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്നു സിബിഐ കണ്ടെത്തിയിരുന്നു. പിന്നാലെ കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നമ്പി നാരായണൻ നടത്തിയ നീണ്ട നിയമ പോരാട്ടമാണു ഗൂഢാലോചന സംബന്ധിച്ച പ്രത്യേക കേസിലേക്കു നയിച്ചത്.
ഗൂഢാലോചന, മർദനം, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തൽ, അതിനായി കൃത്രിമരേഖ ചമയ്ക്കൽ എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രഥമവിവര റിപ്പോർട്ടിൽ ചുമത്തി.പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ. വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി സി.ബി.ഐ. യൂണിറ്റ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഓണ്‍ലൈനായാണ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.