ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറഞ്ഞിട്ടും ദിനം പ്രതി അത്തരം ബന്ധങ്ങള്‍ മുന്‍കാലത്തുണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വരുന്നത് സി.പി.എമ്മിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കുന്നു.
കണ്ണൂര്‍ജില്ലയിലെ സി.പി.എമ്മുമായി ബന്ധപ്പെട്ടാണ് ഈ ക്രിമിനലുകള്‍ സുരക്ഷിതരായി പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സൂചനകളിലൂടെ തെളിയുന്നത്. സി.പി.എമ്മിന്റെ തണല്‍ തങ്ങള്‍ക്കുണ്ടെന്ന് ഇടനിലക്കാരെയും കാരിയര്‍മാരെയും ബോധ്യപ്പെടുത്തിയുള്ള ഇത്തരം ക്രിമിനല്‍ കളികള്‍ കണ്ണൂരിലെ സി.പി.എമ്മില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു.
ടി.പി.കേസ് പ്രതിയായ ഷാഫിയുടെ വിവാഹത്തിന് എ.എന്‍.ഷംസീര്‍ എം.എല്‍.എ. പോയി എന്നതുള്‍പ്പെടെ വീണ്ടും ചേര്‍ത്തു വെച്ച് വിമര്‍ശനം കനക്കുകയും ചെയ്യുന്നു.
കള്ളക്കടത്തു സ്വര്‍ണം ഇടക്കു വെച്ച് തട്ടിപ്പറിക്കുന്നതില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയുടെ നേതൃത്വവും ഓപ്പറേഷനും ഉണ്ടെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ ആണ് ഇപ്പോള്‍ പുതിയ സംഭവവികാസമായിരിക്കുന്നത്. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്‌ദരേഖയിൽ പറയുന്നത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരുഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്. ടി പി കേസിൽ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വർണത്തിന്‍റെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാൽ കൊടി സുനി ഫോൺ ചെയ്യും. ഭീഷണി മുഴക്കുന്നതോടെ സ്വർണത്തിന്‍റെ ഉടമ പിന്മാറും. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.













