• Home
  • latest news
  • ഡെല്‍ഹിയില്‍ ‘ഓക്‌സിജന്‍ യുദ്ധം’

ഡെല്‍ഹിയില്‍ ‘ഓക്‌സിജന്‍ യുദ്ധം’

ഡെല്‍ഹിയില്‍ കൊവിഡ് രണ്ടാംതരംഗം ആഞ്ഞു വീശിയപ്പോള്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ ഒട്ടേറെ പേര്‍ മരിക്കാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നു. ആവശ്യമുള്ളതിലും നാലിരട്ടി അധികം ഓക്‌സിജന്‍ വേണമെന്ന് ഡെല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്നതാണ് റിപ്പോര്‍ട്ടിലെ വിവാദ പരാമര്‍ശം. ആം ആദ്മിക്കെതിരെ ബി.ജെ.പി. ഇത് ആയുധമാക്കിയിരിക്കയാണ്. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണമാണ് നടത്തിയത് എന്ന് ബി.ജെ.പി.യും ഉപസമിതിയിലെ അംഗങ്ങള്‍ ബി.ജെ.പി.ക്കുവേണ്ടി രാഷ്ട്രീയം കളിച്ചുവെന്ന് ആംആദ്മിയും ആരോപിക്കുന്നു.

പറയുന്ന രീതിയിലുള്ള ഒരു റിപ്പോര്‍ട്ട് ഇല്ല എന്നാണ് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറയുന്നത്. ഇത് ബി.ജെ.പി.യുടെ ഭാവനാത്മക വാര്‍ത്തയാണ്. ബി.ജെ.പി. നിര്‍മ്മിച്ച വാര്‍ത്തയാണ്. ഓക്‌സിജന്‍ കിട്ടാതെ ജനം മരിച്ചുവീണത് ലോകം കണ്ടതാണ്. ഡെല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും ഇതേപ്പറ്റി പല ഹര്‍ജികള്‍ കേട്ട് ഇടപെടുകയുണ്ടായി, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. നൂറുകണക്കിന് ട്വിറ്റര്‍ സന്ദേശങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഒഴുകിയെത്തി–ഭരദ്വാജ് പറഞ്ഞു.
അതേസമയം ബി.ജെ.പി. വക്താവ് ഷാസിയ ഇല്‍മി ഇതെല്ലാം നിഷേധിക്കുന്നു. ഉപസമിതി റിപ്പോര്‍ട്ട് ഉള്ളതാണ്. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഓക്‌സിജന്‍ കുറവ് ഉണ്ടായിരുന്നുവെങ്കിലും നാലിരട്ടി പെരുപ്പിച്ച കണക്കായിരുന്നു. ഡിജിറ്റല്‍ റിപ്പോര്‍ട്ടില്‍ ഒപ്പ് ഉണ്ടാവില്ല. അതു കൊണ്ട് മാത്രം വ്യാജമാകില്ല. കള്ളത്തരം പറഞ്ഞ് ജനത്തെ വിഢികളാക്കുകയാണ്.–ബി.ജെ.പി. വക്താവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ഡെല്‍ഹിയില്‍ 'ഓക്‌സിജന്‍ യുദ്ധം' - The Political Editor