സ്വകാര്യ ആശുപത്രികളിലെ കഴുത്തറപ്പന്‍ കൊവിഡ് ചികില്‍സാനിരക്കുകള്‍ വെട്ടിച്ചുരുക്കിയ ഹൈക്കോടതി ഉത്തരവില്‍ വെള്ളം ചേര്‍ത്ത് സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് ഹൈക്കോടതിയുടെ വലിയ തിരിച്ചടിയേറ്റു. ചികില്‍സിക്കുന്നതിനുള്ള നിരക്ക് കോടതി ഉത്തരവ് മൂലം കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ അതിനു ബദലായി മുറികളുടെ വാടക കണ്ടമാനം ഉയര്‍ത്തി ലാഭം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചതായി തോന്നിക്കുന്ന സംഭവമാണ് ഹൈക്കോടതി വീണ്ടും ഇടപെട്ട് തടഞ്ഞിരിക്കുന്നത്.
സ്വകാര്യ ആശുപത്രി മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയെ മറികടന്നുള്ള നടപടിയാണ് ഇതെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. പിഴവ് തിരുത്താന്‍ ഒരാഴ്‌ച സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. അതുവരെ പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. ആശുപത്രിയുടെ ചികില്‍സാ നിരക്ക് എന്നു പറഞ്ഞാല്‍ അവിടുത്തെ മുറികളുടെയും ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും എല്ലാം നിരക്കുകള്‍ ചേര്‍ന്നതാണ്. കഴുത്തറുപ്പന്‍ നിരക്കുകള്‍ വാങ്ങുന്നതിനെതിരെയാണ് കോടതി നേരത്തെ ഇടപെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ മറികടക്കുന്നതാണ് സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഉത്തരവെന്ന് കോടതി വിലയിരുത്തുന്നു. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്‍റെ പരിധിയിൽനിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു.













