ആസാമിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല എന്ന നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഒരുങ്ങുന്നു. രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാനോ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദാരിദ്ര്യം കുറയ്ക്കുന്നതിന് ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് ന്യൂനപക്ഷ സമുദായങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞു. അസമിലെ സ്ത്രീകളുടെ പ്രത്യുത്‌പാദന നിരക്ക് 2015-16 കാലയളവിലെ 2.2ൽ നിന്ന് 2020-21ൽ 1.9 ആയി കുറഞ്ഞു. അതുകൊണ്ട് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാൾ കുറവായിരിക്കും എന്നാണ് കോൺഗ്രസ് പറയുന്നത്.













