ബാറുകളില്‍ നിന്നും മദ്യം വാങ്ങുമ്പോള്‍ ഇനി ബിവറേജസ് ഔട്ട്‌ലറ്റുകളിലെതിനേക്കാള്‍ 15 ശതമാനം അധികവില നല്‍കണം. ഇതുവരെ ബാറുകളിലെയും വില്‍പനവില ബിവറേജസിലെത് തന്നെയായിരുന്നു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന.
ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആ നഷ്ടം നികത്തുക എന്നതാണ് വില വർധനവിലൂടെ ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായി ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വർധിപ്പിച്ചു.
ബാറുകൾക്കുള്ള മാർജിൻ 25 ശതമാനമായും വർധിപ്പിച്ചു. കൺസ്യൂമർഫെഡിന്റെ മാർജിൻ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വർധന.













