യുവതിയെ പ്രണയിച്ചു 10 വർഷം വീട്ടിലെ കുടുസ്സു മുറിയിൽ അടച്ചിട്ട സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വനിതാ കമ്മിഷന്‍ നെന്മാറയിലേക്ക്. ഉടന്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവില്ല.
സജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്.
വാതിലില്‍ വൈദ്യുതികടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. കാമുകി, കാമുകന്‍, പ്രണയം എന്ന നിസ്സാരപദങ്ങളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചുകാട്ടിയ ചില മാധ്യമങ്ങളുടെ ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ല– കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.













