ഇന്ന് രാത്രിയ്‌ക്ക് മുമ്പായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ ഐ സി സിയിൽ നിന്നുണ്ടാകും. എം എൽ എമാരിൽ ഭൂരിപക്ഷവും വി ഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാൻഡിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
പ്രതിപക്ഷ നേതാവായി ആര് വരണമെന്ന കാര്യത്തിൽ സോണിയ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടില്ല. രാഹുൽഗാന്ധിയുടെ അഭിപ്രായം സോണിയ തേടിയതായാണ് വിവരം. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്‌ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷി നേതാക്കൾ പറയുന്നത്. വാദപ്രതിവാദങ്ങളിലൂടെ ഇടതുപക്ഷത്തിന് എന്നും തലവേദന സൃഷ്‌ടിച്ചിട്ടുള്ള സതീശൻ വന്നാൽ പുതിയ ഉണർവ് പ്രതിപക്ഷത്തെ ചെറുപ്പക്കാർക്ക് ഉണ്ടാവും എന്നാണ് പുറത്തു നിന്നും നോക്കുന്ന ആളുകൾക്ക് പോലും ഉള്ള കണക്കു കൂട്ടൽ. ഭരണ പക്ഷത്തെ യുവനിരയെ ആക്രമിക്കാനും സമ്മർദ്ദത്തിലാക്കാനും ഇപ്പുറത്ത് നല്ല ഊർജ്ജമുള്ള, പുതുയമായുള്ള ശബ്ദങ്ങൾ വേണം എന്ന് തന്നെയാണ് സതീശനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.