Categories
kerala

രോഗശയ്യയിലും തന്നെ മകള്‍ അപമാനിക്കുന്നതായി എം.എം.ലോറന്‍സ്, ക്ഷീണാവസ്ഥ മുതലാക്കി ആശയുടെ കുതന്ത്രങ്ങള്‍

പഴയ തലമുറയില്‍ വി.എസിനും ഗൗരിയമ്മയ്ക്കുമൊപ്പം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച് ഇന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ സജീവമല്ലാത്ത നേതാവാണ് എം.എം.ലോറന്‍സ്. വി.എസ് പാര്‍ടി സെക്രട്ടറിയായിരിക്കുമ്പോള്‍ ഇടതുമുന്നണി കണ്‍വീനറായിരുന്ന ലോറന്‍സ് ത്യാഗഭരിതമായ ജീവിതത്തിനുടമയാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ മക്കളിലൊരാളായ ആശ ലോറന്‍സിനെ സമൂഹത്തില്‍ പരസ്യമായി തുറന്നു കാട്ടുകയാണ്. ഏതാനു വര്‍ഷങ്ങളായി പല തവണ ആശാ ലോറന്‍സ് വിവാദമുണ്ടാക്കിയിട്ടുണ്ടെങ്കിലും പിതാവ് പരസ്യമായി മകളെ തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആശുപത്രിക്കിടക്കയില്‍ ആ പിതാവ് മകളുടെ ഗൂഢനീക്കങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ചിരിക്കയാണ്.
രക്തത്തിലെ ഓക്‌സിജന്‍ കുറഞ്ഞ്, പനിയും ക്ഷീണവും മൂലം ഏറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ലോറന്‍സിനെ രോഗക്കിടക്കയിലും ആശ സൈ്വര്യം നല്‍കുന്നില്ല എന്നാണ് അദ്ദേഹം തന്നെ പറയുന്നത്.

ആശയും മകനും ഇതിനു മുമ്പ് പല തവണ സംഘപരിവാറിന്റെ ഒപ്പം നിന്ന് സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. സപ്ലൈകോയില്‍ ജീവനക്കാരിയായിരുന്നെങ്കിലും അവിടെ നിന്നും പിരിച്ചു വിട്ടു എന്നാരോപിച്ചാണ് ആശ ആദ്യമായി സി.പി.എമ്മിനെതിരെ രംഗത്തു വന്നത്. എന്നാല്‍ ഇതൊരു താല്‍ക്കാലിക തസ്തിക ആയിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ആശയുടെ മകന്‍ ശബരിമല സമരകാലത്ത് സംഘപരിവാര്‍ വേദികളില്‍ പ്രത്യക്ഷപ്പെടുകയും അന്നത്തെ ബി.ജെ.പി. പ്രസിഡണ്ടായിരുന്ന പി.എസ്.ശ്രീധരന്‍ പിള്ളയുടെ അനുഗ്രഹം വാങ്ങുകയും ചെയ്ത സംഭവം വിവാദമായിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിനു മുന്നില്‍ ബി.ജെ.പി. നടത്തിയ സത്യാഗ്രഹവേദിയിലും ഈ കൗമാരക്കാരന്‍ പങ്കെടുത്തു. അമ്മ ആശയാകട്ടെ സി.പി.എ്മ്മിനെതിരെ പരസ്യപ്രതികരണങ്ങളുമായി പലപ്പോഴായി വരികയും ചെയ്തു. സംഘപരിവാര്‍ അനുകൂലമായാണ് ആശ നിലകൊണ്ടത്. ഇതെല്ലാം എം.എം.ലോറന്‍സിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ രൂക്ഷമായി നേരിട്ട് മകളെയും കൊച്ചുമകനെയും വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

thepoliticaleditor

എന്നാല്‍ ഇപ്പോള്‍ കടുത്ത പ്രതികരണമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തിയിരിക്കുന്നത്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ . എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ആശ ഒന്നും ചെയ്തിട്ടില്ലെന്ന് ലോറൻസ് തുറന്നടിക്കുന്നു.

“നാല് മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ.”– ലോറൻസ് പറയുന്നു.

” ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, ‘മകൾ’ എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല. എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.”–സിപിഎം നേതാവ് തുറന്നു പറയുന്നു.

Spread the love
English Summary: veteran cpm leader mm lowrance against daughter asha

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick