പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിനുനേരെ ആക്രമണം. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ആക്രമിച്ചുവെന്നും പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്നും വി മുരളീധരന്‍ ട്വിറ്ററിൽ പ്രതികരിച്ചു.
സംഘര്‍ഷസസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും മറ്റ് നേതാക്കള്‍ക്കുമൊപ്പം വി മുരളീധരന്‍ ബംഗാളില്‍ എത്തിയത്. ഇന്ന് അക്രമങ്ങള്‍ നടന്ന സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഢി എന്ന സ്ഥലത്തുവച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വാഹനം ആക്രമിച്ചത്.
അക്രമികള്‍ വാഹനത്തിനുനേരെ കല്ലെറിയുകയും കാറിന്റെ പിന്നിലുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വി മുരളീധരനും സംഘവും സ്ഥലുത്തുനിന്ന് തിരികെ പോന്നു.
ഇതിനിടെ കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയം നാലംഗ സംഘത്തെ ബംഗാളിലെ സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് നിയോഗിച്ചു. അവിടുത്തെ വിവരങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് സംഘം പോകുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗാള്‍ ജഗ്ദീപ് ധന്‍കറിനോട് ആഭ്യന്തര മന്ത്രാലയം ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു.(ഫോട്ടോ കടപ്പാട് : ജന്മഭൂമി )