കോവിഡ് മഹാമാരിക്കാലത്ത് സ്വകാര്യ ആശുപത്രികള്‍ ചികിത്സയുടെ പേരിൽ കൊള്ള നടത്തുകയാണെന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും ഉണ്ട്. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതി പറഞ്ഞു. പാരസെറ്റാമോളിന് മാത്രം 25 മുതല്‍ 45 രൂപവരെ വാങ്ങിയ ആശുപത്രികളുണ്ട്. മനുഷ്യനെ കൊള്ള നടത്തുകയാണ് പല ആശുപത്രികളും.
കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ന്യായീകരിക്കാനാകാത്ത തുക രോഗികളില്‍നിന്ന് വാങ്ങുന്നത് വലിയ തെറ്റുതന്നെയാണ്. 1000 രൂപ ദിവസക്കൂലിയുള്ള ആള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ബില്ല് നല്‍കുന്നത് നീതീകരിക്കാനാവുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ടുന്ന പരമാവധി നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായതിനെ ഹൈക്കോടതി മുക്തകണ്ഠം പ്രശംസിച്ചു. ഫന്റ്ാസ്റ്റിക് എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ അധികാരം ഉപയോഗിച്ച് ചികില്‍സാ ചെലവുകളെ നിയന്ത്രിക്കുന്നതിനെ കോടതി അഭിനന്ദിച്ചു.