ബിഹാറിലും ഉത്തര്‍പ്രദേശിലും ഗംഗയില്‍ നൂറോളം മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വ്യാഴാഴ്ച പൊതു താല്പര്യ ഹർജി.
മൃതദേഹങ്ങള്‍ വന്നതിനെപ്പറ്റി സിറ്റിങ് അല്ലെങ്കില്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.അഭിഭാഷകരായ സഞ്ജീവ് മല്‍ഹോത്ര, അശുതോഷ് യാദവ് എന്നിവരാണ് ഹര്‍ജിക്കാര്‍.
ബിഹാറിലെ ബക്‌സറിലും യു.പി.യിലെ ഉന്നവോയിലും ഗാസിയാബാദിലുമായാണ് മൃതദേഹങ്ങള്‍ ഒഴുകി നടന്നത്. ജഡങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് സംസ്‌കരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുണ്ടായില്ല. പകരം വ്യാജമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നു എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശരിയായി പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നും മരണകാരണം കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.