500 രൂപയിൽ കൂടുതൽ ആർ.ടി.പി.സി ആർ ടെസ്റ്റിന് ഈടാക്കുന്ന ലാബുകൾക്കെതിരെ പകർച്ചവ്യാധി തടയൽ നിരോധന നിയമപ്രകാരംനടപടി എടുക്കാനുള്ള ഉത്തരവിറങ്ങി.
സര്‍ക്കാര്‍ നിശ്ചയിച്ച 500 രൂപ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്താന്‍ തയ്യാറായില്ലെങ്കില്‍ സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. ഇതു വരെ 1700 രൂപ എന്ന വലിയ നിരക്ക് വാങ്ങിയിരുന്ന സ്വകാര്യ ലാബുകളുടെ നിരക്ക് സര്‍ക്കാര്‍ ഇന്നലെയാണ് 500 രൂപയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിന് പുറത്ത് എല്ലാ സംസ്ഥാനങ്ങളിലു ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 400-600 രൂപ മാത്രമേ ഉള്ളൂ.
സര്‍ക്കാര്‍ ഉത്തരവ് വന്നതിനെത്തുടര്‍ന്ന് 500 രൂപയ്ക്ക് പരിശോധന നടത്താന്‍ സാധ്യമല്ലെന്ന് ഒരു വിഭാഗം സ്വകാര്യ ലാബുകാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഇന്ന പ്രതികരിച്ചത്.
വിശദമായ പഠനത്തിനു ശേഷമാണ് നിരക്ക് സംബന്ധിച്ച തീരുമാനമെടുത്തത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങൾക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നി ശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്.
ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാകുന്നതാണ്. പക്ഷേ, ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരു കാരണവശാലും എടുക്കാൻ പാടില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്.
ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതുമായി പൂർണമായും സഹകരിക്കുന്നുണ്ട്. അല്ലാത്തവരും സഹകരിക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ടെസ്റ്റ് നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സർക്കാറിന് അംഗീകരിക്കാൻ സാധിക്കില്ല. ആർ ടി പി സി ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നു എന്ന വാർത്തയും വന്നു. ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും.–മുഖ്യമന്ത്രി പറഞ്ഞു.