കേരള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ട്രിപ്പിൾ ലോക്ക് ഡൗണിനു നടുവിലും തിരുവനന്തപുരം സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും എന്ന് ഉറപ്പായി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് സൂചനകള്‍. സത്യപ്രതിജ്ഞ ചടങ്ങായി മാത്രം ചുരുക്കി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം നേരത്തെ പറഞ്ഞ അത്രയും ആളുകളെ പങ്കെടുപ്പിക്കില്ല എന്നതാണ്. ഏറ്റവും ചുരുങ്ങിയ സദസ്സായിരിക്കും. മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, മുന്‍ എം.എല്‍.എ.മാര്‍ അവരുടെയെല്ലാം കുടുംബം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് നേരത്തെ സദസ്സില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയാകും ചടങ്ങുകള്‍.
മെയ് 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 750 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് എണ്ണം കുറയ്ക്കാനുള്ള തീരുമാനം. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ഒന്നാണ് തിരുവനന്തപുരം.
കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോളില്‍ ഇളവ് വരുത്തരുതെന്ന് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു.