പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്കു തിരിച്ചു വിളിച്ച പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടി നല്‍കി മമത ബാനര്‍ജി മോദിയുമായുള്ള യുദ്ധത്തില്‍ പുതിയ ചുവട് വെച്ചു.
ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചുവെന്നും അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് വന്നു. ബംഗാള്‍ ചീഫ് സെക്രട്ടറിയെ ഡല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ഹാജരാകാനാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് തിരിച്ചുവിളിക്കല്‍ ഉത്തരവ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറിക്കിയിരുന്നു. യാസ് ചുഴലിക്കാറ്റിന്റെ ആഘാതം ചര്‍ച്ച ചെയ്യാനായി മോദി വിളിച്ച ഒരു യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കാതിരുന്നതിനു തൊട്ടു പിറകെയാണ് ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിക്കല്‍ ഉത്തരവ് ഇറങ്ങിയത്. പ്രധാനമന്ത്രി എത്തിയ ഹെലികോപ്റ്റര്‍ കലൈകുണ്ട എയര്‍ബേസില്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെ മമത അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മമതയും ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ല.ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു. കേന്ദ്ര സർവീസിലേക്ക് തിരികെ വിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ ഉടൻ വിട്ടുനൽകാനാകില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചിരുന്നു.