മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103) വിട വാങ്ങി. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. കബറടക്കം നാളെ.
ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിസോസ്റ്റം ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പും ആയിരുന്നു. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് .
കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് 1918 ഏപ്രിൽ 27ന് ആയിരുന്നു ബിഷപ്പിന്റെ ജനനം. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്ത ആയി നിയമിതനായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു.
ചിരിയുടെ വലിയ ഇടയന്‍ എന്ന വിശേഷണമുള്ള അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു ക്രിസോസ്റ്റം ബിഷപ്പ്. ജീവിതത്തിന്റെ വിവിധ തലങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞു പഠിപ്പിക്കാന്‍ മിടുക്കനായിരുന്നു. അത്തരം ആത്മീയ പ്രഭാഷണങ്ങള്‍ ക്രിസോസ്റ്റം തിരുമേനിയെ പ്രശസ്തനും ജനകീയനുമാക്കി