സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം എന്ന ഹർജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ചതിനെതിരേ സംസ്ഥാനത്തെ പത്ത് ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 450 രൂപ വരെയെ ആര്‍ടിപിആറിന് ഈടാക്കുന്നുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, പരിശോധന കിറ്റിന്റെ അടക്കം വില കുറഞ്ഞത് മൂലം പരമാവധി 235 രൂപ വരെ മാത്രം ചെലവാകുന്ന പരിശോധനയ്ക്ക് 500 രൂപ ഈടാക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. 500 രൂപ പ്രവർത്തന ചെലവിന് തികയില്ല എന്ന ലാബ് ഉടമകളുടെ വാദം കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് നിരക്ക് കുറച്ചത്.