കൊവിഡ് ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ടുന്ന പരമാവധി നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായതിനെ ഹൈക്കോടതി മുക്തകണ്ഠം പ്രശംസിച്ചു. ഫന്റ്ാസ്റ്റിക് എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തങ്ങളുടെ ജോലി എളുപ്പമാക്കിയ നടപടി എന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പരാമര്‍ശിച്ചത്. അടുത്ത രണ്ടാഴ്ചക്കാലം ഈ കാര്യങ്ങള്‍ കോടതി നിരീക്ഷിക്കുമെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും കോടതി പറഞ്ഞു. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ അധികാരം ഉപയോഗിച്ച് ചികില്‍സാ ചെലവുകളെ നിയന്ത്രിക്കുന്നതിനെ കോടതി അഭിനന്ദിച്ചു.
സര്‍ക്കാര്‍ ഉത്തരവിലെ നിരക്കുകള്‍ താഴെപ്പറയും വിധം ആണ്….
(ബെഡ് കാറ്റഗറി, എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്തതില്‍, അക്രഡിറ്റേഷന്‍ ഉള്ളവയില്‍ എന്നീ ക്രമത്തില്‍)ജനറല്‍ വാര്‍ഡ്–2645 രൂപ–2910 രൂപ
ശ്രദ്ധ വേണ്ട യൂണിറ്റ് (HDU)– 3795 രൂപ–4175 രൂപ
തീവ്ര പരിചരണ യൂണിറ്റ് (ICU) –7800–8580
വെന്റിലേറ്റര്‍ ICU–13,800–15,180 രൂപ
സര്‍ക്കാരിന്റെ കാരുണ്യ പോലുള്ള പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്കായുള്ള നിരക്കുകളാണ് ഇവയെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു.
സര്‍ക്കാര്‍ നിരക്കില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍
രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ്, ബെഡ് ചാര്‍ജ്ജ്, നഴ്‌സിങ് ചാര്‍ജ്ജ്, സര്‍ജന്‍-അനസ്‌തെറ്റിസ്റ്റ്-മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നിവരുടെ ഫീസുകള്‍, അനസ്തീസിയ, രക്തം കൊടുക്കല്‍, ഓക്‌സിജന്‍ എന്നിവയുടെ ചാര്‍ജ്ജുകള്‍, മരുന്നുകളുടെ വില, പത്തോളജി,റേഡിയോളജി പരിശോധനകള്‍, എക്‌സ്-റേ, ഹെമറ്റോളജി, യു.എസ്.ജി ചാര്‍ജ്ജുകള്‍.
അഡ്മിറ്റ് ചെയ്യുന്നതിനു മുമ്പും, ശേഷവും ഉണ്ടാകാവുന്ന കണ്‍സള്‍ട്ടേഷന്‍, രോഗ നിര്‍ണയം, മരുന്നുകള്‍ എന്നിവയുടെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് 15 ദിവസം വരെയുള്ള ചാര്‍ജ്ജുകളും.
നിരക്കില്‍ ഉള്‍പ്പെടാത്ത സേവനച്ചെലവ് വേറെ നല്‍കേണ്ടത്
വലിയ ചെലവുള്ള പരിശോധകള്‍, അതായത് സി.ടി.സ്‌കാന്‍ തുടങ്ങിയവ, പി.പി.ഇ. കിറ്റുകള്‍, വില കൂടിയ മരുന്നുകള്‍ ഉദാഹരണത്തിന് റെംഡിസീവര്‍. മേല്‍പ്പറഞ്ഞവയ്‌ക്കെല്ലാം എം.ആര്‍.പി. വില മാത്രമേ വാങ്ങാന്‍ പാടുള്ളൂ.